ADVERTISEMENT

ലക്നൗവിൽ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ നിർമല സീതാരാമൻ ബിജെപി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനം ഹിന്ദിയിൽ തുടങ്ങിയതിങ്ങനെ–‘‘ഹിന്ദി ഹൃദയഭൂമിയിലാണു ഞാൻ നിൽക്കുന്നതെന്നറിയാം. എന്റെ ഹിന്ദി അത്ര മെച്ചമല്ല. തെറ്റുകളുണ്ടെങ്കിൽ മാപ്പാക്കണം...’’

പഠിച്ചെടുത്തതെന്നു വ്യക്തമായ ഹിന്ദിയിൽ മനോഹരമായി നിർമല സംസാരിച്ചു. ലക്നൗവിലെ പയറ്റിത്തെളിഞ്ഞ പത്രക്കാരുടെ ഹിന്ദി ചോദ്യങ്ങൾക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറഞ്ഞു. വിഴിഞ്ഞത്ത് ഓഖി ദുരന്തകാലത്ത് കോപാകുലരായ മൽസ്യത്തൊഴിലാളി വീട്ടമ്മമാരെ ശാന്തരാക്കാൻ കൈകൂപ്പിക്കൊണ്ട് തമിഴിൽ പറഞ്ഞ ഡയലോഗ് ജനക്കൂട്ടത്തെ നേരിടേണ്ടവർക്കൊരു പാഠമാണ്–‘‘ഞാനും നിങ്ങളെപ്പോലൊരു പൊമ്പിളൈ താൻ. തപ്പു പറ്റിയെങ്കിൽ മന്നിക്കണം.’’

മധുരയിൽ റെയിൽവേ ജീവനക്കാരനായ പിതാവിന്റെ ഇടത്തരം വീട്ടിൽ വളർന്ന പെൺകുട്ടി ഇന്ത്യയുടെ വാണിജ്യ–പ്രതിരോധ മന്ത്രിയായും പിന്നീട് ധനമന്ത്രിയായും വളർന്നതിനു പിന്നിൽ വാൾമൂർച്ചയുള്ള ബുദ്ധി മാത്രമല്ല ഈ നയചാതുരിയുമുണ്ട്. തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളജിലാണ് ഇക്കണോമിക്സ് ഡിഗ്രി പഠനം. ജെഎൻയുവിലെ ഇക്കണോമിക്സ് പിജി ഡിഗ്രിയും എംഫില്ലും കഴിഞ്ഞ് പിഎച്ച്ഡിക്കു റജിസ്റ്റർ ചെയ്തെങ്കിലും അതിനകം ജെഎൻയു സഹപാഠി പരകാല പ്രഭാകറെ വിവാഹം കഴിച്ചതിനാൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

ഭർത്താവുമൊത്തു ലണ്ടനിൽപോയപ്പോൾ റീജന്റ് സ്ട്രീറ്റിലെ ഹാബിറ്റാറ്റ് കടയിലെ സെയിൽസ് ഗേളിന്റെ പണിയാണ് ആദ്യം ചെയ്തത്. അഗ്രി എൻജിനീയേഴ്സ് അസോസിയേഷൻ അസിസ്റ്റന്റ് ഇക്കോണമിസ്റ്റ്, പ്രൈസ് വാട്ടർഹൗസിൽ സീനിയർ മാനേജർ...ബിബിസിയിൽ ജോലി ചെയ്ത പരിചയവും ഉണ്ടായിരുന്നുവെന്നതാകാം 2008ൽ ബിജെപിയിൽ ചേർന്നപ്പോൾ വക്താവാക്കിയത്. വക്താവായ നിർമലയുടെ വാക്കുകളുടെ തീർച്ചയും മൂർച്ചയും ചർച്ചകളായി.

മോദി അധികാരത്തിൽ വന്നപ്പോൾ വാണിജ്യമന്ത്രാലയത്തിൽ സഹമന്ത്രിയായതും പ്രതീക്ഷിച്ചതുതന്നെ. പക്ഷേ തീരെ അപ്രതീക്ഷിതമായിരുന്നു 2017ൽ വന്ന പ്രതിരോധമന്ത്രി എന്ന കാബിനറ്റ് പദവി. റഫാൽ പോർവിമാന അഴിമതി ആരോപണത്തിനെതിരെ പോരടിക്കലായിരുന്നു പ്രധാന ജോലി. ഇപ്പോഴിതാ കേന്ദ്ര ധനമന്ത്രി. ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യ വനിതാ പ്രതിരോധമന്ത്രിയും വനിതാ ധനമന്ത്രിയും! എങ്ങോട്ടാണു നിർമലയുടെ പോക്ക്!

പക്ഷേ വിമർശകർ ചൂണ്ടിക്കാണിക്കുന്നു– സ്വതന്ത്രചുമതലയുള്ള വാണിജ്യ സഹമന്ത്രിയുടെ പ്രവർത്തനം നിർഗുണമായിരുന്നു. കയറ്റുമതി ഇടിഞ്ഞു. പ്രതിരോധമന്ത്രിയെന്ന നിലയിൽ എന്തെങ്കിലും ചെയ്തതായി പട്ടാളക്കാർ പോലും പറയുന്നില്ല. ബാലാകോട്ട് മിന്നലാക്രമണത്തിന്റെ ക്രെഡിറ്റ് മുച്ചൂടും മോദി കൈക്കലാക്കി. ധനമന്ത്രിപദം ആരും കൊതിക്കാത്ത കാലത്താണ് നിർമല വന്നിരിക്കുന്നത്. സമ്പദ് വ്യവസ്ഥയിലാകെ മാന്ദ്യം. ജിഡിപി വളർച്ച കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും കുറവ്–5.8%. തൊഴിലില്ലായ്മ 45 വർഷത്തെ താഴ്ചയിൽ–6.8%. റിയൽ എസ്റ്റേറ്റ് മേഖല മരവിപ്പിൽ. വാഹനം ഉൾപ്പടെ ഉപഭോഗരംഗത്തു ചലനമില്ല. വ്യവസായ വളർച്ചയല്ല തളർച്ചയാണ്. കഠിന പ്രശ്നങ്ങളുടെ കരിമലകളാണ് നിർമലയുടെ മുന്നിൽ.

പോരെങ്കിൽ ഇന്ത്യയുടെ ദേശീയ സാമ്പത്തിക കണക്കുകൾ കെട്ടിച്ചമച്ചതാണെന്ന് പ്രധാനമന്ത്രിയുടെ രാജിവച്ചു പോയ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തുറന്നടിച്ചിരിക്കുന്നു. ധനക്കമ്മി പറയപ്പെടുന്നപോലെ 4 ശതമാനത്തിൽ താഴെയല്ല 8 ശതമാനത്തിനു മുകളിലാണത്രെ. കരകയറാൻ ഉടനെ മന്ത്രവിദ്യയൊന്നുമില്ലെങ്കിലും നിർമല ചെയ്തേക്കുമെന്നു സാമ്പത്തിക വിദഗ്ധർ ഊഹിക്കുന്നത് ഇവയാണ്: ഭവനനിർമാണ മേഖല പുനരുജ്ജീവിപ്പിക്കാൻ ഭവനവായ്പയിൽ ഇളവുകൾ വരും. രണ്ടാമത്തെ വീടിനും ഇളവുകൾ കൂട്ടും. ആദായ നികുതി പരിധിയിലോ നിരക്കുകളിലോ ഇളവു വന്നേക്കാം. പരോക്ഷ നികുതിയിൽ മാറ്റം വേണമെങ്കിൽ ജിഎസ്ടി കൗൺസൽ ചേരണം.

ബ്രിട്ടനിൽ പുറത്തിറക്കിയ, ലോകത്തിലെ 100 ശക്തരായ വനിതകളുടെ ലിസ്റ്റിൽ നിർമലയുണ്ട്. ശക്തിയും യുക്തിയും നയചാതുരിയുമെല്ലാം പുറത്തെടുത്താൽ മാത്രമേ പാളം തെറ്റിയ സമ്പദ് വ്യവസ്ഥയെ വീണ്ടും ഓടിക്കാൻ കഴിയൂ. ബജറ്റ് നിർമലയുടെ പ്രകീർത്തിക്കപ്പെട്ട യോഗ്യതകളുടെ ഉരകല്ലാകുന്നത് അതുകൊണ്ടാണ്. മുൻകൂർ മാപ്പു പറഞ്ഞു പ്രതിസന്ധികളെ പാട്ടിലാക്കാനാവില്ലല്ലോ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com