ADVERTISEMENT

കൊച്ചി∙ നിർമാണ മേഖലയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആവശ്യങ്ങൾ ഒരു പരിധിവരെയെങ്കിലും വിവിധ ഘട്ടങ്ങളായി നടപ്പാക്കപ്പെട്ടിട്ടുണ്ടെന്നാണ് തന്റെ വിലയിരുത്തലെന്ന് അസറ്റ് ഹോംസ് എംഡി സുനിൽ കുമാർ. പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചില അപകാതകളൊഴിച്ചു നിർത്തിയാൽ ബജറ്റിൽ പ്രതീക്ഷ വയ്ക്കാൻ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് എന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ജിഎസ്ടി നിരക്ക് ഒരു ശതമാനം കുറച്ചിട്ടുണ്ട്. മാത്രമല്ല, ജിഎസ്ടി കൗൺസിലിന്റെ നിയന്ത്രണത്തിലാണ് ഇതെന്നതിനാൽ ബജറ്റിൽ ജിസ്ടി അനുബന്ധ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുമില്ല. ഹൗസിങ് ലോൺ പലിശനിരക്കിന്റ കാര്യത്തിലും കുറഞ്ഞ നിരക്കാണ് ഇപ്പോൾ നിലവിലുള്ളത്. അതുപോലെ തന്നെ രാജ്യത്ത് നോട്ട് നിരോധനത്തിന്റെ ഒരു പ്രതിഫലനം മേഖലയിൽ നിന്നു മാറിയിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തുന്നു.

ബജറ്റിൽ റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ഗെയിംചേഞ്ചറായ ഒരു പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ എന്തെങ്കിലും സാധ്യത നിലനിൽക്കുന്നത് വാടക വരുമാനത്തിന്റെ നികുതിയിൽ ഇളവു നൽകുന്നതുപോലെ എന്തെങ്കിലും ഒരു പ്രഖ്യാപനമാണ്. ഒരാൾ രണ്ടാമത് ഒരു വീട് വാങ്ങിയതിൽ ഇഎംഐ അടച്ചു കൊണ്ടിരിക്കുമ്പോൾ നികുതിയും അടയ്ക്കേണ്ടി വരുന്നത് നിക്ഷേപകന് ഇരട്ട നികുതിക്കു തുല്യമാണ്. ഇത് ഒഴിവാക്കുകയോ ഒരു വീടുകൂടി വാങ്ങുന്നവർക്കുള്ള വരുമാന നികുതിയിലെ ഇളവ് വർധിപ്പിക്കുകയോ ചെയ്യുന്നത് നിക്ഷേപകരിൽ കൂടുതൽ താൽപര്യമുണ്ടാക്കിയേക്കാം.

നികുതി വരുമാനത്തിലേയ്ക്കുള്ള വലിയൊരു ഭാഗമല്ല, ഈ നികുതി എന്നതിനാൽ സർക്കാർ ഇതിനു മുതിർന്നേക്കാം. ഇങ്ങനെ വന്നാൽ നികുതിരഹിതമായ ഒരു വരുമാനം പ്രതീക്ഷിക്കുന്ന നിരവധി ആളുകൾ സ്വർണം വാങ്ങിവയ്ക്കുന്നത് ഉപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന് മുതിർന്നേക്കാം. കേന്ദ്ര ബജറ്റിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ചൂടുപകരുന്ന ഒരു ടോട്ടൽ ഗെയിം ചേഞ്ചറായ എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാവില്ലെങ്കിലും നിക്ഷേപക സൗഹൃദമായ എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കാവുന്നതാണ് താനും.

എൻആർഐ നിക്ഷേപത്തെ ആശ്രയിക്കുന്ന കേരളം പോലെ ഒരു സംസ്ഥാനത്ത് വിദേശത്ത് ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും ഇവിടെ വലിയ തോതിൽ പ്രതിഫലിക്കും. എൻആർഐ വിപണി നിലവിൽ ശുഷ്കിച്ച സാഹചര്യമാണുള്ളത്. നിക്ഷേപം എന്ന നിലയിലുള്ള നിക്ഷേപകരുടെ വിപണി കുറഞ്ഞിട്ടുണ്ട്. അതേ സമയം എൻആർഐ നിക്ഷേപകരിൽ റിയൽ ഒക്കുപ്പൻസിക്കുള്ള ഒരു വിപണി നിലനിൽക്കുന്നുണ്ട്. കേരളത്തിലേയ്ക്കു വരുമ്പോൾ റിയൽ എസ്റ്റേറ്റ് വിപണിക്ക് ആഭ്യന്തര തലത്തിലുള്ള വിപണി ചെറുതാണ്.

അതിന്റെ കാരണം ഇവിടെ വലിയ വരുമാനമുള്ള ജോലികൾ കുറവാണെന്നു മാത്രമല്ല, വളരെ കുറച്ചു മാത്രമേ സൃഷ്ടിക്കപ്പെടുന്നുള്ളൂ. ഈ സാഹചര്യം മാറിയെങ്കിൽ മാത്രമേ ആഭ്യന്തര നിക്ഷേപം വർധിക്കുകയുള്ളൂ. ഇവയ്ക്ക് കേന്ദ്ര ബജറ്റുമായി ബന്ധമുള്ള കാര്യങ്ങൾ അല്ല താനും. എന്നാൽ വലിയ തോതിൽ ജോലികൾ വരാനിടയുള്ള എന്തെങ്കിലും പദ്ധതികൾ കേരളത്തിനായി പ്രഖ്യാപിക്കപ്പെടുകയൊ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ വലിയ തോതിലുള്ള നിക്ഷേപം കേന്ദ്ര ബജറ്റിൽ ഉണ്ടാവുകയോ ചെയ്താൽ അപ്രത്യക്ഷമായി ഇത് റിയൽ എസ്റ്റേറ്റ് വിപണിക്ക് പിന്തുണയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com