ADVERTISEMENT

ചരക്ക്–സേവന നികുതി (ജിഎസ്‌ടി) ബജറ്റിനു പുറത്താണെങ്കിലും കേന്ദ്ര ബജറ്റിൽ വാഹനങ്ങളുടെ ജിഎസ്ടി 28ശതമാനത്തിൽ നിന്നു18% ആയി താഴ്ത്താനുള്ള തീരുമാനത്തിന്റെ സൂചനയെങ്കിലും വരും എന്നാണ് വാഹന വ്യവസായ ലോകത്തിന്റെ പ്രതീക്ഷ. പല വാഹന വിഭാഗങ്ങളിലും വളർച്ച കുറവാണെന്നത് ഉൽപാദന– വിപണന രംഗങ്ങളിലും അനുബന്ധ വ്യവസായ–തൊഴിൽ മേഖലകളിലുമൊക്കെ അനുഭവപ്പെടുന്ന ക്ഷീണത്തിന്റെ പ്രതിഫലനമാണെന്നു വാഹന വ്യവസായികളുടെ സംഘടന സിയം ഏറെ നാളായി പറയുന്നു.

ജിഎസ്ടി മാത്രമല്ല ഇതിനു കാരണം. മൊത്തം സമ്പദ്‌വ്യവസ്ഥയിലുണ്ടായ ക്ഷീണവും പൊതുതിരഞ്ഞെടുപ്പും ബാങ്കിതര ധനസ്ഥാപന (എൻബിഎഫ്സി) മേഖലയിൽ അടുത്ത കാലത്തുണ്ടായ പണലഭ്യത പ്രശ്നങ്ങൾ കാരണം വായ്പ വിതരണം കുറഞ്ഞതുമൊക്കെ പട്ടികയിലുണ്ട്. പുതിയ സുരക്ഷാ ചട്ടങ്ങളും മലിനീകരണ നിയന്ത്രണച്ചട്ടങ്ങളും (ബിഎസ്–6) കാരണം വാഹനവില ഉയരും എന്നുറപ്പായിരിക്കെ, നികുതി കുറയുന്നത് ഏറെ ആശ്വാസകരമായിരിക്കും. എൻബിഎഫ്സികളെ സഹായിക്കാൻ ബജറ്റിൽ എന്തെങ്കിലും പ്രഖ്യാപനം വരുമോ എന്നും വാഹന ലോകം ഉറ്റുനോക്കുന്നു.

പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കാൻ നൽകി പുതിയവ വാങ്ങുന്നതു പ്രോത്സാഹിപ്പിക്കുന്ന നയം ഏറെക്കാലമായി ചർച്ചയിലുണ്ടെങ്കിലും ഇതുവരെ രൂപമായിട്ടില്ല. ഇക്കുറിയെങ്കിലും ബജറ്റിൽ വ്യക്തമായ പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇതൊക്കെയാണെങ്കിലും, സർക്കാരിന്റെ ഊന്നൽ വൈദ്യുത വാഹന പ്രോത്സാഹനത്തിൽ ആയിരിക്കുമെന്നതിൽ ആർക്കും സംശയമില്ല. അത് എത്രത്തോളം പോകുമെന്നതിലേ സംശയമുള്ളൂ. അതിനു വേണ്ടി പരമ്പരാഗത വാഹനങ്ങൾക്കുള്ള പ്രോത്സാഹനം കുറയ്ക്കുമോ എന്ന ചോദ്യം ഏറെ പ്രസക്തം.

ഇരുചക്ര– മുച്ചക്ര വാഹന രംഗത്ത് അതിവേഗം വൈദ്യുതിവൽകരണം വേണമെന്നതടക്കം, സർക്കാരിന്റെ ബുദ്ധികേന്ദ്രമായ നിതി ആയോഗ് കൈക്കൊണ്ടിട്ടുള്ള പല നിലപാടുകളോടും വാഹന നിർമാതാക്കൾ ശക്തമായ എതിർപ്പു രേഖപ്പെടുത്തിയിട്ടുണ്ട്. അതു കണക്കിലെടുത്ത്, വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു സർക്കാർ കൂടുതൽ സമയം അനുവദിക്കുകയോ ആദ്യം മെട്രോ നഗരങ്ങളിൽ തുടങ്ങി, പല ഘട്ടങ്ങളായി നടപ്പാക്കാൻ തീരുമാനിക്കുകയോ ചെയ്യും എന്നും വാഹനലോകം പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com