ADVERTISEMENT

വീടുകളിൽ അതിവേഗ ഇന്റർനെറ്റും എക്കാലവും സൗജന്യ കോൾ നൽകുന്ന ലാൻഡ് ഫോണും സ്മാർട് ടിവി സെറ്റ് ടോപ് ബോക്സും എത്തിക്കുന്ന ‘ജിയോ ഫൈബർ’ പദ്ധതിയുമായി റിലയൻസ്. മൊബൈൽ ടെലികോം രംഗം മാറ്റിമറിച്ച ‘ജിയോ’യ്ക്ക് 3 വയസ് തികയുന്ന സെപ്റ്റംബർ അഞ്ചിന് പദ്ധതി വിപണിയിലെത്തും. ഒരു വർഷ പാക്കേജ് എടുക്കുന്നവർക്ക് ഹൈ ഡെഫിനിഷൻ അഥവാ 4കെ വ്യക്തതയുള്ള ടിവിയോ ഡെസ്ക്ടോപ് കംപ്യൂട്ടറോ സൗജന്യമായി നൽകുമെന്നും ചെയർമാൻ മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വാർഷിക പൊതുയോഗത്തിൽ അറിയിച്ചു.

100 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ വേഗമുള്ള ഇന്റർനെറ്റ് ആണ് വാഗ്ദാനം ചെയ്യുന്നത്. 700 രൂപ മുതൽ 10,000 രൂപ വരെ പ്രതിമാസ ചാർജുള്ള പ്ലാനുകൾ ഉണ്ടാകും. യുഎസിലേക്കും കാനഡയിലേക്കും പരിധിയില്ലാതെ സൗജന്യ ഫോൺ കോൾ നടത്താവുന്ന പാക്കേജിനു 500 രൂപ പ്രതിമാസ ഫീസ്. മറ്റെല്ലാ നിരക്കുകളും നിലവിൽ വിപണിയിലുള്ള നിരക്കുകളുടെ അഞ്ചിലൊന്നോ പത്തിലൊന്നോ മാത്രമേ വരൂ എന്നും അംബാനി അറിയിച്ചു.

നെറ്റ്ഫ്ലിക്സ് പോലുള്ളവയുടെ സബ്സ്ക്രിപ്ഷൻ അടക്കമുള്ള പാക്കേജുകളാണു വരുക. ‘പ്രീമിയം’ ജിയോ ഫൈബർ ഉപയോക്താക്കൾക്ക് പുതിയ സിനിമകൾ റിലീസ് ദിവസംതന്നെ വീട്ടിലെ ടിവിയിൽ കാണാവുന്ന ‘ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’ സേവനം അടുത്ത വർഷം പകുതിയോടെ അവതരിപ്പിക്കും.

ഗെയിമിങ്ങ്, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനങ്ങളൊക്കെയുള്ള 4കെ സെറ്റ് ടോപ് ബോക്സുകളാണു ജിയോ ഗിഗാ ഫൈബർ പദ്ധതിയുടെ ഭാഗമായുളളത്. സാധാരണ ടിവികളും സ്മാർട് ടിവി പോലെ പ്രവർത്തിപ്പിക്കാനാകും.
ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ സേവനം ലഭ്യമാക്കുന്നുണ്ട്. വിവിധ നഗരങ്ങളിലായി അഞ്ചു ലക്ഷം വീടുകളിൽ കണക്‌ഷൻ നൽകി.

പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്ക് ജിയോ സെറ്റ് ടോപ് ബോക്സ് വഴി അവരുടെ സേവനം ലഭ്യമാക്കാനുള്ള സൗകര്യമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു. സാധാരണ ടിവി സേവനത്തിന് കേബിൾ/ ഡിടിച്ച് സേവനം പതിവുപോലെ വേണ്ടിവരുമെന്നാണ് റിലയൻസ് വൃത്തങ്ങൾ സൂചിപ്പിച്ചത്. ആദ്യം വർഷം 1600 നഗരങ്ങളിലായി 3.5 കോടി കണക്‌ഷനുകൾ നൽകും. ഇതിൽ 2 കോടി വീടുകളും ഒന്നരക്കോടി ബിസിനസ് സ്ഥാപനങ്ങളുമായിരിക്കും.

കേരളത്തിൽ അഞ്ചിടത്ത്

തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിലാണ് ആദ്യം ജിയോ ഫൈബർ സേവനമെത്തിക്കുക.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള കണക്‌ഷൻ അയ്യായിരത്തോളം പേർ ഉപയോഗിക്കുന്നു.ഒരു വർഷത്തിനകം വരിക്കാരുടെ എണ്ണം 5 ലക്ഷമാക്കാൻ ലക്ഷ്യമിടുന്നു. കേബിൾ വഴിയാണു കണക്​ഷൻ വീട്ടിലെത്തുക. കേബിളിടാനള്ള അനുമതി വൈകുന്നതാണു പലയിടത്തും സേവനം വൈകാൻ കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com