ADVERTISEMENT

തിരുവനന്തപുരം ∙ വൻകിട കമ്പനികളുടെ മരുന്നുകൾ വ്യാജമായി നിർമിച്ചു വിതരണം ചെയ്യുന്ന സംഘങ്ങൾ കേരളത്തിൽ ശക്തമാകുന്നുവെന്ന സംശയത്തെത്തുടർന്നു വ്യാപക പരിശോധന.സംഭരണ കേന്ദ്രങ്ങളിൽ ഇന്നലെ നടത്തിയ റെയ്ഡിൽ സംശയാസ്പദമായി 10 ലക്ഷം രൂപയോളം വിലയുള്ള മരുന്നുകൾ കണ്ടെടുത്തു. ഇത്രയും മരുന്നു കണ്ടെത്തിയ സാഹചര്യത്തിൽ റെയ്ഡ് കർശനമാക്കും. കണ്ടെടുത്ത മരുന്നുകളെക്കുറിച്ചുള്ള വിവരം അവ ഉൽപാദിപ്പിച്ച സംസ്ഥാനങ്ങളിലെ ഡ്രഗ് കൺട്രോളർമാർക്കു  കൈമാറി. വ്യാജനെന്നു സ്ഥിരീകരിച്ചാൽ മാത്രമേ നടപടി എടുക്കാൻ സാധിക്കുകയുള്ളൂ.

കേരളത്തിലേക്കു കഴിഞ്ഞ ഒരു വർഷം കൊണ്ടുവന്ന മരുന്നുകളുടെ വിവരങ്ങൾ തേടി ചരക്കു സേവന വകുപ്പ് കമ്മിഷണർക്കു കത്തു നൽകിയെന്നു സംസ്ഥാന ഡ്രഗ് കൺട്രോളർ രവി എസ്.മേനോൻ പറ‍ഞ്ഞു. ഈ പട്ടിക പരിശോധിച്ചു വ്യാജ മരുന്നുകൾ എത്തിയിട്ടുണ്ടോയെന്നു കണ്ടെത്താനാണു ശ്രമം.

രക്താതിസമ്മർദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള ഗുളികകൾ, ചർമ രോഗങ്ങൾ, മുറിവ് എന്നിവയ്ക്കുള്ള ഓയിന്റ്മെന്റ് തുടങ്ങിയവ വൻകിട കമ്പനികൾ ഇറക്കുന്നുണ്ട്. ഒട്ടേറെ ആവശ്യക്കാരുള്ള ഈ മരുന്നുകളാണു വ്യാജമായി നിർമിച്ചു വിതരണം ചെയ്യുന്നത്. വലിയ കമ്പനികൾക്കെല്ലാം കേരളത്തിൽ സംഭരണ–വിതരണ കേന്ദ്രങ്ങളുണ്ട്. എന്നാൽ ഇവർ വിൽക്കുന്ന മരുന്നുകൾ നാഗർകോവിൽ, കോയമ്പത്തൂർ, ചെന്നൈ, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നു കേരളത്തിലേക്കു വരുന്നുണ്ട്. കേരളത്തിലെ സംഭരണകേന്ദ്രങ്ങളിൽ നിന്നു മരുന്നുകൾ വേണ്ടത്ര അളവിൽ ലഭിക്കുമെന്നിരിക്കെ പുറത്തുനിന്നു വരുത്തുന്നതാണു സംശയം ശക്തമാക്കിയത്.  

വൻകിട കമ്പനികളും മറ്റ് ഏജൻസികളും വ്യാജ മരുന്ന് ഇവിടെ എത്തുന്നുവെന്നു സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്. കേരളത്തിൽ 20000ൽ ഏറെ മെഡിക്കൽ സ്റ്റോറുകൾ ഉണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല നഗരങ്ങളിൽ നിന്നും അടുത്തിടെ വ്യാജ മരുന്നുകൾ കണ്ടെടുത്തിരുന്നു. യഥാർഥ മരുന്നിന്റേതുപോലുള്ള പായ്ക്കറ്റലിലാണു വ്യാജൻ എത്തുന്നത്. എന്നാൽ ഗുണമേന്മ ഉണ്ടായിരിക്കില്ല. മരുന്ന് എത്തിയ സംസ്ഥാനങ്ങളിൽ ഇതേക്കുറിച്ച് അന്വേഷിച്ചാണു വ്യാജനാണെന്നു സ്ഥിരീകരിച്ചത്.

പരിശോധന കർശനമാക്കും

ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു വ്യാജ മരുന്നുകൾ എത്തുന്നുവെന്ന പരാതിയെ തുടർന്നു പരിശോധനകൾ കർശനമാക്കാൻ ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകിയതായി മന്ത്രി കെ.കെ.ശൈലജ.മരുന്നു സംഭരണ ശാലകളിലും മെഡിക്കൽ സ്റ്റോറുകളിലും പരിശോധന നടത്തും. അംഗീകാരമില്ലാത്ത മരുന്നുകളോ വ്യാജ മരുന്നുകളോ കൈവശം വയ്ക്കുന്നതും വിൽപന നടത്തുന്നതും ഗുരുതരമായ കുറ്റമാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com