‘മ്മക്കൊരു നാരങ്ങാവെള്ളം കാച്ച്യാലോ’; ‘കീശ കീറുമോ ചങ്ങാതീ?’
Mail This Article
തൃശൂർ ∙ ‘മ്മക്കൊരു നാരങ്ങാവെള്ളം കാച്ച്യാലോ’ എന്നു പറയുന്നതിനു മുൻപു നാലുവട്ടം ആലോചിക്കുക. വെള്ളത്തിൽ നാരങ്ങാനീര് കുറവായേക്കും. കാരണം, ചെറുനാരങ്ങാ വില ചാടിക്കയറുകയാണ് പുതിയ ഉയരങ്ങളിലേക്ക്. നാരങ്ങ കിലോഗ്രാമിന് 200 രൂപ വരെയാണു മൊത്തവില. പച്ച നാരങ്ങയ്ക്കു കിലോയ്ക്ക് 150 രൂപയും മഞ്ഞ നാരങ്ങയ്ക്കു 180 രൂപയുമാണ് വില. ചടങ്ങിനും മറ്റും വയ്ക്കാൻ നല്ല ഭംഗിയുള്ളതു മാത്രം തിരഞ്ഞെടുത്താൽ 200 രൂപ വരെയും. 2 ദിവസം മുൻപുവരെ 60 രൂപ വരെ നിന്ന ശേഷമാണു വില ചാടിക്കയറിയത്. കൂടുതൽ സ്ഥലങ്ങളിൽ നിന്നു ചരക്കെത്തിയാൽ വില കുറഞ്ഞേക്കും.
ആന്ധ്രയിലെ ഗുഡൂരിൽനിന്നും രാജൻപേട്ടിൽനിന്നും തമിഴ്നാട്ടിലെ ദിണ്ടിഗലിൽ നിന്നുമാണു നാരങ്ങ വരുന്നത്. രണ്ടിടത്തും മഴ കുറഞ്ഞതോടെ വിളവു കുറഞ്ഞു. സാധനം കിട്ടാതായതോടെ 100 കിലോയുടെ ചാക്കിനു 5000–6000 രൂപയാണ് അവിടെ വില. ഇത്തവണ നല്ല മഴയുണ്ട്. വിളവു പതിവിലും കൂടുമെന്നാണു കർഷകർ കരുതുന്നത്. ആ വിലക്കുറവ് മുന്നിൽ കണ്ടാണ് കർഷകർ ഇപ്പോൾ വില കൂട്ടുന്നത്.