ഇൻഫോസിസിൽ ക്രമക്കേടെന്ന് ആരോപണം
Mail This Article
ബെംഗളുരു ∙ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിൽ വരുമാനവും ലാഭവും കൃത്രിമമായി പെരുപ്പിച്ചു കാട്ടി ഓഹരി വില ഉയർത്തി നിർത്താൻ ശ്രമം നടക്കുന്നെന്നു ചൂണ്ടിക്കാട്ടി ‘കമ്പനിയിലെ ജീവനക്കാർ’ എന്നു പരിചയപ്പെടുത്തിയ അജ്ഞാതർ കമ്പനി ഡയറക്ടർമാർക്ക് കത്തയച്ചു. കത്ത് ഓഡിറ്റ് കമ്മിറ്റിക്കു കൈമാറിയതായി ഇൻഫോസിസ് അറിയിച്ചു.
സിഇഒ സലിൽ പരേഖ്, സിഎഫ്ഒ നീലാഞ്ജൻ റോയ് എന്നിവർ അധാർമിക പ്രവർത്തനങ്ങളിലൂടെ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെയും നിക്ഷേപകരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ‘എത്തിക്കൽ എംപ്ലോയീസ്’ അയച്ച കത്തിൽ പറയുന്നു. യുഎസിലെ അഴിമതി ചൂണ്ടിക്കാട്ടുന്നവർക്കു സംരക്ഷണം നൽകുന്ന പദ്ധതിയുടെ ഓഫിസിലേക്കും കത്തയച്ചിട്ടുണ്ട്.
അക്കൗണ്ടിങിലും സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തുന്നതിലുമാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് ആരോപണം. ഹ്രസ്വകാല വരുമാനവും ലാഭവും ഓരോ ത്രൈമാസ സാമ്പത്തിക ഫലത്തിലും പ്രതിഫലിക്കുകയും അത് നിക്ഷേപകരെ സന്തോഷിപ്പിക്കുകയും ചെയ്യും എന്നതാണ് തന്ത്രമെന്ന് കത്തിൽ പറയുന്നു.
ബോർഡ് യോഗങ്ങളിൽ, വലിയ ഇടപാടുകളുടെ വിശദ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ ഫിനാൻസ് ടീമിനു മേൽ സിഇഒ യും സിഎഫ്ഒ യും സമ്മർദം ചെലുത്തുന്നു. ‘നിങ്ങൾ ആണെന്നും പറയേണ്ട, ഓഹരി വില കൂടിയാൽ ബോർഡ് തൃപ്തിപ്പെട്ടോളും’ എന്ന് സിഇഒ പറഞ്ഞതിന്റേതടക്കം ശബ്ദരേഖകളും ഇമെയിലുകളും കയ്യിലൂണ്ടെന്നും കത്തയച്ചവർ വെളിപ്പെടുത്തുന്നു.