അക്രഡിറ്റേഷനില്ലെങ്കിൽ ആയുർവേദ ആശുപത്രിയിൽ ഇൻഷുറൻസ് ഇല്ല
Mail This Article
പാലക്കാട് ∙ ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റി (ഐആർഡിഎ) ആയുർവേദ ചികിൽസയുടെ ഇൻഷുറൻസിനും റീഇംപേഴ്സ്മെന്റിനും അക്രഡിറ്റേഷൻ നിർബന്ധമാക്കി. 2020 നവംബറിനു മുൻപ് ദേശീയ ഹെൽത്ത് അക്രഡിറ്റേഷൻ ബോർഡിന്റെ (എൻഎബിഎച്ച്) അംഗീകാരം ലഭിക്കുന്ന സ്ഥാപനങ്ങളിലെ ചികിൽസയ്ക്കു മാത്രമേ ഇനി രണ്ട് ആനുകൂല്യങ്ങളും അനുവദിക്കൂ. അതേസമയം, അക്രഡിറ്റേഷനുള്ള ഭാരിച്ച ചെലവ് ചെറുകിട, ഇടത്തരം കേന്ദ്രങ്ങൾക്കു താങ്ങാനാവില്ലെന്നു മേഖലയിലെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
വൻകിട ആയുർവേദ റിസോർട്ടുകൾക്കും ആശുപത്രികൾക്കും സർക്കാർ ചികിത്സാ കേന്ദ്രങ്ങൾക്കുമൊഴികെ ആയുർവേദ മേഖലയിലെ 95% സ്ഥാപനങ്ങൾക്കും ഇപ്പോൾ അക്രഡിറ്റേഷനില്ല. 50 കിടക്കയുള്ള സ്ഥാപനത്തിന് എൻഎബിഎച്ച് അംഗീകാരം ലഭിക്കാൻ 5 ലക്ഷം രൂപയോളം ചെലവു വരും. അതേസമയം, അലോപ്പതി മേഖലയിൽ 50 കിടക്കയിൽ കൂടുതൽ, കുറവ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചാണ് അംഗീകാരം നൽകുന്നത്. 49 കിടക്ക വരെയുള്ള അലോപ്പതി സ്ഥാപനത്തിന് 283 നിബന്ധനകളും 10 കിടക്കയുള്ള ആയുർവേദ ആശുപത്രിക്ക് 590 വ്യവസ്ഥകളും ഏർപ്പെടുത്തിയതു വിവേചനമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ഡോ. ഡി. ഇന്ദുചൂഡൻ (ആയുർവേദ സ്റ്റാൻഡേഡൈസേഷൻ ആൻഡ് അക്രഡിറ്റേഷൻ കമ്മിറ്റി കൺവീനർ)
"അക്രഡിറ്റേഷന് എതിരല്ല. എന്നാൽ ചികിത്സാ ശാഖകൾ തമ്മിൽ വിവേചനം പാടില്ല. ഗുണനിലവാരം പുലർത്തുന്ന ചെറുകിട സ്ഥാപനങ്ങൾക്കു പ്രത്യേകമായി അംഗീകാരം നൽകുന്ന വിധം വ്യവസ്ഥകൾ ക്രമീകരിക്കണം."