ADVERTISEMENT

ജിഎസ്ടി സംവിധാനത്തിൽ ബില്ലുകളും ഇൻവോയ്സുകളും അപ്ഡേറ്റ് ചെയ്യുമ്പോൾ തെറ്റുകൾ കടന്നുകൂടുക സ്വഭാവികമാണ്. ഇത്തരത്തിൽ തെറ്റുകൾ വന്നതിന്റെ പേരിൽ വലിയ തുക ലേറ്റ് ഫീസ് അടച്ച വ്യാപാരികളുമുണ്ട്. ഇതിനെല്ലാം പരിഹാരമാകുന്ന മാറ്റമാണ് ജിഎസ്ടി നെറ്റ്‌വർക്കിൽ പുതുവർഷത്തിൽ വരുന്നത്. കംപ്യൂട്ടറിനു വായിക്കാൻ പറ്റുന്ന ഇ–ഇൻവോയ്സ് സംവിധാനം ജനുവരി ഒന്നു മുതൽ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഏപ്രിൽ വരെ ട്രയലായിരിക്കും നടക്കുക.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സഹായത്തോടെയാണ് പുതിയ ഇൻവോയ്സിങ് സംവിധാനം കൊണ്ടുവരുന്നത്. ബാങ്കിലും സപ്ലൈ ചെയിനിലുടനീളവും ഇലക്ട്രോണിക് ഇൻവോയ്സ് വ്യാപാരികൾക്ക് ഉപയോഗിക്കാം.
ഐസിഎഐയുടെ പിന്തുണയോടെ ജിഎസ്ടി നെറ്റ്‌വർക് തയാറാക്കിയ ഇ–ഇൻവോയ്സ് സംവിധാനത്തിന് ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം ലഭിച്ചതു മൂന്നു മാസം മുൻപാണ്.

500 കോടിക്കു മുകളിൽ വിറ്റുവരവുള്ള നികുതിദായകർക്ക് ജനുവരി ഒന്നു മുതൽ ഇ–ഇൻവോയ്സ് സംവിധാനം നടപ്പാക്കാം. 100 കോടിയിൽ അധികം വിറ്റുവരവുള്ള വ്യാപാരികൾക്ക് ഫെബ്രുവരി 1 മുതൽ സംവിധാനം നടപ്പാക്കാനുള്ള അവസരം ലഭിക്കും. 100 കോടിക്കു മുകളിൽ വിറ്റുവരവുള്ള വ്യാപാരികൾക്ക് ഏപ്രിൽ 1 മുതൽ ഇ–ഇൻവോയ്സ് സംവിധാനം നിർബന്ധമാക്കും. അതിനുശേഷം വരുമാനപരിധി ക്രമേണ കുറച്ച്, ചെറു സംരംഭകരെയും വ്യാപാരികളെയുമെല്ലാം സംവിധാനത്തിനുള്ളിൽ കൊണ്ടുവരികയാണു ലക്ഷ്യം.

ഒരു വിൽപനക്കാരൻ സാധനങ്ങൾ വാങ്ങുന്നയാൾക്കോ ബാങ്കിനോ ഏജന്റിനോ സപ്ലൈ ചെയിനിലുള്ള മറ്റാർക്കെങ്കിലുമോ നൽകുന്ന ഇൻവോയ്സുകൾ ഇലക്ട്രോണിക് ആകുന്നതോടെ ഡേറ്റാ എൻട്രി തെറ്റുകൾ ക്രമാതീതമായി കുറയ്ക്കാനാകുമെന്നാണ് ജിഎസ്ടിഎൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പ്രകാശ് കുമാർ‌ പറയുന്നത്. ഇ–ഇൻവോയ്സുകൾ ഓൺലൈനായും ഓഫ്‌ലൈനായും മൊബൈൽഫോണിലും വായിക്കാൻ കഴിയും.

നിലവിൽ വ്യത്യസ്തങ്ങളായ ബില്ലിങ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാണു വ്യാപരികൾ ഇൻവോയ്സുകൾ തയാറാക്കുന്നത്. കൃത്യമായ ഫോർമാറ്റ് ഇൻവോയ്സുകൾക്കില്ലെങ്കിൽ ഇവ ഒരു പൊതുവായ സിസ്റ്റത്തിൽ വായിക്കാൻ കഴിയാത്ത സ്ഥിതിവരും. ഇതൊഴിവാക്കാനാണ് ഇ–ഇൻവോയ്സ് സംവിധാനം.

ഇ–ഇൻവോയ്സ് അടിസ്ഥാനപ്പെടുത്തി പൂർണമായും ഓട്ടമേറ്റഡ് ആയ റിട്ടേൺ സംവിധാനം ഭാവിയിൽ ജിഎസ്ടിഎൻ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കാലതാമസം വരാതെ വ്യാപാരികൾക്കു തന്നെ, റിട്ടേണുകൾ തെറ്റുകൂടാതെ ഫയൽ ചെയ്യാനും ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് അപ്രൂവ് ചെയ്യാനും കഴിയുമെന്നാണു വിലയിരുത്തൽ. ഏപ്രിൽ വരെ ഇ–ഇൻവോയ്സിങ് സംവിധാനം താൽപര്യമുള്ളവർ മാത്രം നടപ്പാക്കിയാൽ മതിയെന്നാണു വ്യവസ്ഥ. ബില്ലിങ് സോഫ്റ്റ്‌വെയറുകൾക്ക് പ്രോഗ്രോമുകളിൽ മാറ്റം വരുത്തേണ്ടിവരും.

റിട്ടേൺ ഫയൽ ചെയ്യാൻ വിവരങ്ങളെല്ലാം ടൈപ്പ് ചെയ്തു നൽകേണ്ട സ്ഥിതിയാണ് വ്യാപാരികൾക്കുള്ളത്.
ഇത്, തെറ്റുകൾ മാത്രമല്ല, ഇരട്ടിപ്പ്, വിവരങ്ങളുടെ അപര്യാപ്തത എന്നിങ്ങനെയുള്ള പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇ–ഇൻവോയ്സും ഓട്ടമേറ്റഡ് റിട്ടേൺ സംവിധാനവും വ്യാപാരികളുടെ നികുതിയടയ്ക്കൽ ലളിതമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com