കെഎഫ്സി 1000 കോടി വായ്പ അനുവദിക്കും
Mail This Article
കൊച്ചി∙ ചെറുകിട വ്യവസായങ്ങൾക്ക് 500 കോടി കൂടി ഈ മാസം വായ്പ നൽകാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) അതിവേഗ അനുമതി നൽകുന്നു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 500 കോടി രൂപ കൂടി അനുവദിക്കും. ഇടപാടുകാരെ ആകർഷിക്കാൻ അടിസ്ഥാന പലിശ നിരക്കിലും പ്രോസസിങ് ഫീസിലും ഇളവു വരുത്തി.ഇക്കൊല്ലം 1500 കോടിയുടെ പുതിയ വായ്പകൾ നൽകാനാണു ലക്ഷ്യമിട്ടിരുന്നത്. 500 കോടി മാത്രമേ ഇതുവരെ അനുവദിച്ചിട്ടുള്ളു. 700 കോടിയുടെ വായ്പ അപേക്ഷകൾക്ക് തത്വത്തിൽ അനുമതി നൽകിയിട്ടുമുണ്ട്. നിക്ഷേപകർ അനുമതികളും ലൈസൻസുകളുമായി വരുന്ന മുറയ്ക്ക് വായ്പ അനുവദിക്കും. ഇതിനു പുറമേയാണ് 500 കോടിയുടെ വായ്പ അനുമതി ഈ മാസം തന്നെ നൽകാൻ ശ്രമിക്കുന്നത്.
അടിസ്ഥാന പലിശ നിരക്ക് 9.5 ശതമാനത്തിൽ നിന്ന് 9% ആയി കുറയ്ക്കുകയും പ്രോസസിങ് ഫീസിൽ പാതി ഇളവു നൽകുകയും ചെയ്തിട്ടുണ്ട്. അടുത്ത 2 മാസങ്ങളിലായി ബാക്കി 500 കോടിയുടെ വായ്പ കൂടി അനുവദിച്ച് 1500 കോടി എന്ന ലക്ഷ്യം കാണുന്നതിന് മാർക്കറ്റിംഗ് വിഭാഗം ഊർജിത ശ്രമം ആരംഭിച്ചു. നിക്ഷേപകന് വായ്പയ്ക്ക് അപേക്ഷിക്കാം, തത്വത്തിൽ അനുവദിക്കും, പണം കൈമാറും മുൻപ് അനുമതികളുമായി എത്തിയാൽ മതി എന്നതാണ് നയം.