വ്യവസായ ഇടനാഴിക്ക് 1351 ഏക്കർ ഏറ്റെടുക്കും
Mail This Article
തിരുവനന്തപുരം∙കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്കു നീട്ടുന്നതിന്റെ ഭാഗമായി പാലക്കാട്ടു സ്ഥാപിക്കുന്ന ഏകീകൃത ഉൽപാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1,351 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 1038 കോടി രൂപയാണു ചെലവ്.കിഫ്ബി ധനസഹായത്തോടെ പുതുശ്ശേരി, ഒഴലപ്പതി ഭാഗങ്ങളിലാണു ഭൂമി ഏറ്റെടുക്കുക.
വ്യവസായ ഇടനാഴി കൊച്ചിയിലേക്കു നീട്ടുന്നതിനുള്ള കേരളത്തിന്റെ അപേക്ഷ നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. ബെംഗളൂരു - ചെന്നൈ വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണു കൊച്ചി ഇടനാഴി വികസിപ്പിക്കുന്നത്.പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങൾ സ്ഥാപിച്ചു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണു ലക്ഷ്യം.
വിഷൻ 2030 യുടെ ഭാഗമായാണു കേരളം കൊച്ചി –ബെംഗളൂരു വ്യവസായ ഇടനാഴി സ്ഥാപിക്കുന്നതിനു ലക്ഷ്യമിടുന്നത്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും ഉൽപാദന മേഖലയുടെയും വളർച്ച ലക്ഷ്യമിട്ടായിരിക്കും പദ്ധതി. നാലുവരിപ്പാത, തുറമുഖം, റെയിൽവേ ലൈൻ, പ്രകൃതി വാതകം തുടങ്ങിയ അനുകൂല സാഹചര്യങ്ങളാണു സംസ്ഥാന സർക്കാർ ഇതിനായി എടുത്തു കാട്ടുന്നത്.