ADVERTISEMENT

കൊച്ചി ∙ സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള കേരള കമ്പനികളിൽനിന്നു മൂന്നാം ത്രൈമാസ പ്രവർത്തന ഫലങ്ങൾ ഇന്നു പുറത്തുവന്നു തുടങ്ങും. ലിസ്‌റ്റഡ് കമ്പനികളെന്ന നിലയിൽ ഇവയുടെ പ്രവർത്തന ഫലങ്ങളോട് ഓഹരി വിപണി എങ്ങനെയാണു പ്രതികരിക്കുക എന്നതും ഇതോടെ ശ്രദ്ധേയമാകും. കേരളം ആസ്‌ഥാനമായുള്ള കമ്പനികളിൽ മിക്കതിന്റെയും ഓഹരികൾക്കു മുന്നേറ്റത്തിൽ പങ്കില്ലാതെയാണ് ഓഹരി വില സൂചികകൾ റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നത്.

ഡിസംബർ 31ന് അവസാനിച്ച ത്രൈമാസത്തിലെ ആദ്യ ഫലപ്രഖ്യാപനം സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നാണ്. ബാങ്കിന്റെ ഇന്നു ചേരുന്ന ബോർഡ് യോഗം മൂലധന സമാഹരണം പരിഗണിക്കുന്നുണ്ട്. പ്രവർത്തന ഫലം വിലയിരുത്തുകയും ചെയ്യും. ബാങ്കിന്റെ ഏറ്റവും അവസാനം രേഖപ്പെടുത്തിയ ഓഹരി വില 10.95 രൂപയാണ്. ഒരു വർഷത്തിനിടയിൽ വില 18.55 വരെ എത്തിയിരുന്നു.

എഫ്‌എസിടിയുടെ നാളെ ചേരുന്ന ബോർഡ് യോഗം പ്രവർത്തന ഫലം പരിഗണിക്കും. അവസാന ഓഹരി വില 48.20 രൂപ. 52 ആഴ്‌ചയിലെ കൂടിയ വില 51.00 ഫെഡറൽ ബാങ്കിന്റെ പ്രവർത്തന ഫലം 20നു ചേരുന്ന ബോർഡ് യോഗം പരിഗണിക്കും. ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയ ഓഹരി വില 91 രൂപയാണ്. ഒരു വർഷത്തിനിടയിലെ കൂടിയ വില 110.40.

വിക്‌ടറി പേപ്പർ ആൻഡ് ബോർഡ്‌സിന്റെ ബോർഡ് യോഗം 22ന്. 87.50 രൂപയാണ് ഓഹരിയുടെ അവസാന വില. ഒരു വർഷത്തിനിടയിലെ ഏറ്റവും കൂടിയ വില 110.85. ഫലം വിലയിരുത്താൻ ഫെബ്രുവരി അഞ്ചിനു പിടിഎൽ എന്റർപ്രൈസസിന്റെ ബോർഡ് യോഗം ചേരും. 38.10 രൂപയ്‌ക്കാണു കമ്പനിയുടെ ഓഹരികളിൽ അവസാനം വ്യാപാരം നടന്നത്. 52 ആഴ്‌ചയ്‌ക്കിടയിൽ വില 45.50 വരെ ഉയർന്നിരുന്നു.

മറ്റു കമ്പനികൾ ബോർഡ് യോഗത്തിന്റെ തീയതി പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. സംസ്‌ഥാനത്തു റജിസ്‌റ്റേഡ് ഓഫിസുള്ള കമ്പനികളിൽ ലിസ്‌റ്റഡ് പദവിയുള്ളവ മുപ്പതോളമാണ്.

അതിനിടെ, ആസ്‌റ്റർ ഡിഎം ഹെൽത്‌കെയറിന്റെ ബോർഡ് യോഗം കഴിഞ്ഞ ദിവസം ചേർന്നു കമ്പനിയുടെ 57,14,285 ഓഹരികൾ നിക്ഷേപകരിൽനിന്നു തിരികെ വാങ്ങാൻ തീരുമാനിച്ചു. 

കമ്പനിയുടെ മൊത്തം ഓഹരിയിൽ 1.13 ശതമാനമാണിത്. ഓഹരിയൊന്നിനു നിലവിൽ 160.70 രൂപയാണു വിപണി വില. തിരികെ വാങ്ങുന്നത് 210 രൂപ നിരക്കിലാണ്. ഓഹരി ഉടമസ്‌ഥത നിർണയിക്കുന്നതിനുള്ള റെക്കോർഡ് തീയതി 24.

സിഎസ്‌ബി ഓഹരി  ശ്രദ്ധാകേന്ദ്രം

വിപണി ഏറെ താൽപര്യത്തോടെ കാത്തിരിക്കുന്നതു കേരളത്തിൽനിന്ന് ഏറ്റവും അവസാനം ലിസ്‌റ്റഡ് കമ്പനിയായി മാറിയ സിഎസ്‌ബി ബാങ്കിന്റെ പ്രവർത്തന ഫലം അറിയാനാണ്. മുമ്പു കാത്തലിക് സിറിയൻ ബാങ്ക് എന്ന് അറിയപ്പെട്ടിരുന്ന സിഎസ്‌ബി ബാങ്കിന്റെ ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) നവംബർ അവസാനമായിരുന്നു. അതിനു ശേഷമുള്ള ആദ്യ പ്രവർത്തന ഫലമാണ് അറിയാനുള്ളത്. 195 രൂപയായിരുന്നു ഓഹരിയുടെ ഇഷ്യു വില. ഓഹരിയുടെ വിപണി വില ഇഷ്യു വിലയിലും താഴെയാണിപ്പോൾ. അവസാന വില 193.70 രൂപ. ഓഹരി കഴിഞ്ഞ മാസം ആദ്യം ലിസ്‌റ്റ് ചെയ്‌തപ്പോൾ വില 307 രൂപ വരെ ഉയർന്നതാണ്. 

ഐപിഒ യഥാസമയം നടത്തിയില്ലെന്നതിന്റെ പേരിൽ ബാങ്കിന്റെ മേൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുതിയ ശാഖകൾ തുറക്കുന്നതിനായിരുന്നു വിലക്ക്. വിലക്കു  നീക്കിക്കൊണ്ട് ആർബിഐ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com