ADVERTISEMENT

Q- വരുന്ന ജൂൺ മാസത്തിൽ പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് റിട്ടയർ ചെയ്യുന്ന ഉദ്യോഗസ്ഥനാണ്. നാഷണൽ പെൻഷൻ സ്‌കീമിൽ വട്ടമെത്തുന്ന 40% തുക ആന്വിറ്റിയിൽ നിക്ഷേപിക്കണമത്രെ. എന്താണ് ആന്വിറ്റികൾ എന്ന് വ്യക്തമാക്കാമോ?

A- ഒരു തുക ഒന്നിച്ചോ മാസംതോറും ഒരു ചെറിയ തുക വീതം നിക്ഷേപിച്ച് ഒരു കോർപ്പസ് സ്വരൂപിച്ചോ ആന്വിറ്റി നിക്ഷേപങ്ങൾ വാങ്ങാം. റിട്ടയർ ചെയ്തശേഷം ജീവിച്ചിരിക്കുന്ന അത്രകാലം നേരത്തെ തീരുമാനിക്കുന്ന ഒരു നിശ്ചിത തുക മാസം തോറുമോ തിരഞ്ഞെടുക്കുന്ന ഇടവേളകളിലോ തിരികെ ലഭിക്കുന്നു.

റിട്ടയർ ചെയ്യുമ്പോൾ ലഭിക്കുന്ന ഒരു തുക ഒരുമിച്ച് അടച്ച് തൊട്ടടുത്ത മാസം മുതൽ പേയ്‌മെന്റ് കിട്ടി തുടങ്ങുന്ന രീതിയിൽ ആന്വിറ്റി തുടങ്ങാം. ആദ്യമേ ഗഡുക്കളായി കുറെ വർഷം വരി നൽകി തുക സമാഹരിച്ചശേഷം പണം തിരികെ കിട്ടി തുടങ്ങുന്ന രീതിയുമുണ്ട്. ജീവിച്ചിരിക്കുന്നത്രയും കാലം പണം ലഭിക്കുകയും ഉടമയുടെ മരണശേഷം ജീവിത പങ്കാളിക്ക് പണം തുടർന്ന് ലഭിക്കുന്ന രീതിയിലും തുടങ്ങാം.  ഉടമയുടേയും ജീവിത പങ്കാളിയുടെയും മരണശേഷം കോർപ്പസ് തുക അനന്തരാവകാശികൾക്ക് തിരിച്ച് കിട്ടുന്ന രീതിയുമുണ്ട്.

ഒരു നിശ്ചിത കാലയളവ് വരെ പണം ലഭിക്കുകയും അതിനുശേഷം നിക്ഷേപകന് തന്നെ കോർപ്പസ് തുക മടക്കി നൽകുന്നവയുമുണ്ട്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എസ്ബിഐ ലൈഫ് എന്നിങ്ങനെ ലൈഫ് ഇൻഷുറൻസ് കമ്പനികളാണ് ആന്വറ്റികൾ വിൽക്കുന്നത്. നാഷണൽ പെൻഷൻ സ്‌കീമിൽ ഏഴോളം കമ്പനികളെ ആന്വിറ്റി നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനായി എംപാനൽ ചെയ്തിട്ടുണ്ട്.

പൊതുതത്വങ്ങൾ

ആന്വിറ്റി വാങ്ങുന്ന പ്രായം കൂടുന്നതനുസരിച്ച് ഇടവേളകളിൽ ലഭിക്കുന്ന പണം ഉയർന്നിരിക്കും. കോർപ്പസ് തുക തിരികെ ലഭിക്കുന്ന രീതിയാണെങ്കിൽ ലഭിക്കുന്ന പണം താരതമ്യേന കുറഞ്ഞിരിക്കും. ഒരിക്കൽ പണം മുടക്കിയാൽ ആന്വിറ്റി പ്ലാനുകൾ റദ്ദാക്കി പണം തിരികെ വാങ്ങാനാകില്ല. പണം ലഭിച്ചു തുടങ്ങിയാൽ മറ്റ് വരുമാനങ്ങളോടൊപ്പം കൂട്ടി ആദായ നികുതി നൽകേണ്ടതുണ്ട്.

സ്വന്തം ജീവിതകാലവും ജീവിത പങ്കാളിയുടെ ജീവിതകാലവും വരെ നീളുന്ന കാലയളവിൽ പണം തിരികെ ലഭിക്കേണ്ടതിനാൽ മെച്ചപ്പെട്ട ഇൻഷുറൻസ് കമ്പനികളിൽ നിന്ന് വേണം ആന്വിറ്റികൾ വാങ്ങാൻ. സമാന നിബന്ധനകളുള്ള ആന്വിറ്റി പ്ലാനുകളിൽ പണമായി ലഭിക്കുന്ന തുക താരതമ്യം ചെയ്ത് മെച്ചപ്പെട്ട പദ്ധതികൾ തിരഞ്ഞെടുക്കാം.

മെച്ചങ്ങൾ വേറെയുണ്ട്

സീനിയർ സിറ്റിസൺസ് നിക്ഷേപം തുടങ്ങിയവ ഒരു നിശ്ചിത കാലാവധി വരെ മാത്രമേ അനുവദിക്കുന്നുള്ളൂ. എത്രകാലം ജീവിച്ചിരുന്നാലും ആന്വിറ്റികളിൽ പണം ലഭിക്കുന്നത് തുടർന്ന് കൊണ്ടിരിക്കും. ജീവിത പങ്കാളിക്കു കൂടി പ്രയോജനകരമായി രണ്ട് ജീവിതങ്ങൾ ഉൾപ്പെടുത്താം. മറ്റ് നിക്ഷേപങ്ങളിൽ പരമാവധി ഇടാവുന്ന തുകയ്ക്ക് പരിധിയുണ്ട്. ആന്വിറ്റികളിലെ നിക്ഷേപത്തിന് ഇത്തരത്തിൽ പരിധി ഇല്ല.

പണം കിട്ടി തുടങ്ങുന്ന ആദ്യ വർഷങ്ങളിൽ തുക ഉയർത്തി വയ്ക്കുന്നതിനും ജീവിത ചെലവുകൾ പരിമിതമാകുന്ന തുടർ വർഷങ്ങളിൽ തുക കുറയ്ക്കുന്ന രീതിയിലും നിക്ഷേപം നടത്താം. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ജീവിത ചെലവ് ഉയരുന്നത് പ്രതിരോധിക്കാനായി ലഭിക്കുന്ന തുക ഓരോ വർഷവും ഒരു നിശ്ചിത ശതമാനം കണ്ട് ഉയർത്തുന്ന രീതിയും തെരഞ്ഞെടുക്കാം.

കോട്ടങ്ങളും ശ്രദ്ധിക്കണം

വയോജനങ്ങൾക്കായി റിട്ടയർമെന്റ് ജീവിതത്തിലേക്ക് പ്രയോജനപ്പെടുത്താവുന്ന നിക്ഷേപ അവസരങ്ങളിൽ ഏറ്റവും താഴ്ന്ന വരുമാനം ലഭിക്കുന്നവയാണ് ആന്വിറ്റികൾ. അഞ്ച് മുതൽ ഏഴ് ശതമാനമാണ് ലഭിക്കുന്ന പണത്തിന്റെ ശരാശരി വാർഷിക പലിശ നിരക്ക്. ഇതിൽ നിന്ന് ആദായ നികുതി കൂടി കൊടുത്തു കഴിഞ്ഞാൽ ബാക്കി എന്ത് കിട്ടുമെന്ന് ഊഹിക്കാമല്ലോ.

ഒരിക്കൽ നിക്ഷേപം നടത്തിയാൽ ആന്വിറ്റി പദ്ധതികൾ റദ്ദാക്കി പണം തിരികെ എടുക്കാനാകില്ല. ഇടയ്ക്ക് കമ്മ്യൂട്ട് ചെയ്യുന്ന സൗകര്യവും ഇല്ല. ആന്വിറ്റി വാങ്ങി ശിഷ്ടകാലം ശാന്തമായി ജീവിക്കാം എന്നതിനേക്കാൾ, മറ്റ് നിക്ഷേപ മാർഗ്ഗങ്ങൾ സാധിക്കാതെ വരുമ്പോൾ മാത്രം ആന്വിറ്റികളെ കുറിച്ച് ആലോചിക്കുക.

ഉയർന്ന പലിശ നിരക്കും ആദായ നികുതി സൗജന്യവുമുള്ള നിക്ഷേപാവസരങ്ങൾ കഴിയുന്നത്ര വരെ പ്രയോജനപ്പെടുത്തണം. ആന്വിറ്റി വാങ്ങുന്ന പ്രായം എത്രകണ്ട് ഉയർത്താമോ അതുവരെ താമസിപ്പിക്കാം. നിക്ഷേപിക്കുന്ന പ്രായം കൂടുന്നതനുസരിച്ച് മാസം തോറും ലഭിക്കുന്ന തുകയും കൂടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com