കോടതി തണുത്തില്ല; വോഡഫോൺ 2500 കോടി അടച്ചു
Mail This Article
ന്യൂഡൽഹി ∙ സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസ് കുടിശികയിൽ 3500 കോടി രൂപ ഈയാഴ്ച ടെലികോം വകുപ്പിനു നൽകാമെന്നും ബലപ്രയോഗ നടപടികൾ പാടില്ലെന്നു നിർദ്ദേശിക്കണമെന്നുമുള്ള വോഡഫോൺ ഐഡിയയുടെ ആവശ്യം സുപ്രീം കോടതി തള്ളി. പിന്നാലെ, വോഡഫോൺ–ഐഡിയ 2500 കോടി രൂപ അടച്ചു. ഭാരതി എയർടെൽ 10000 കോടിയും ടാറ്റ ടെലിസർവീസസ് 2190 കോടിയുംഇന്നലെ അടച്ചു.
ഇന്നലെ 2500 കോടി, വെള്ളിയാഴ്ചയ്ക്കകം 1000 കോടി എന്നിങ്ങനെ തുക അടയ്ക്കാമെന്നാണ് വോഡഫോണിനുവേണ്ടി മുകുൾ റോഹത്ഗി വ്യക്തമാക്കിയത്. സർക്കാരിനു നൽകിയിട്ടുള്ള ബാങ്ക് ഗ്യാരന്റി കുടിശികയിനത്തിൽ ഈടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, അനുകൂല മറുപടി നൽകാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ, ടാറ്റ ടെലിസർവീസസ് തുടങ്ങി വിവിധ കമ്പനികൾ കഴിഞ്ഞ ജനുവരി 23നകം ടെലികോം വകുപ്പിന് 1.47 ലക്ഷം കോടി രൂപ നൽകാനാണാണ് കോടതി കഴിഞ്ഞ ഒക്ടോബറിൽ വിധിച്ചത്.
വിധി നടപ്പാകാത്ത സ്ഥിതിയിൽ കോടതിയലക്ഷ്യ നടപടിയിലേക്കു നീങ്ങുമെന്ന് കഴിഞ്ഞ 14ന് കോടതി മുന്നറിയിപ്പു നൽകി. അടുത്ത മാസം 17നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. എന്നാൽ, കോടതിയുടെ കടുത്ത നിലപാടിന്റെ പശ്ചാത്തലത്തിൽ കമ്പനികളോട് ഉടനെ പണമത്രയും ഈടാക്കാനാണ് സർക്കാർ ശ്രമം. ഈ പശ്ചാത്തലത്തിലാണ് തിടുക്കപ്പെട്ടുള്ള നടപടികൾക്കെതിരെ വോഡഫോൺ ഐഡിയ കോടതിയെ സമീപിച്ചത്.
ഫീസ് കുടിശികയിനത്തിൽ
എയർടെൽ 10000 കോടി, ടാറ്റ ടെലി 2190 കോടി നൽകി