ADVERTISEMENT

ന്യൂഡൽഹി ∙ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം ഇപ്പോഴത്തേതിന്റെ പകുതിയിലും താഴെയാക്കുന്ന ഇന്ധനമായിരിക്കും രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലുംനിന്ന് ഏപ്രിൽ 1 മുതൽ ലഭിക്കുക. . ഭാരത് സ്റ്റേജ് –4 (ബിഎസ്–4) നിലവാരമുള്ള ഇന്ധനത്തിൽ നിന്ന് ബിഎസ് 6 നിലവാരമുള്ള ഇന്ധനത്തിലേക്ക് വെറും 3 വർഷം കൊണ്ടാണ് രാജ്യം മാറിയതെന്ന്, രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിപണനക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ  ചെയർമാൻ സഞ്ജീവ് സിങ് പറഞ്ഞു.

ഇതിനായി, സൾഫറിന്റെ അളവു തീരെ കുറവുള്ള പെട്രോളും ഡീസലുമാണ് 2019 അവസാനം മുതൽ രാജ്യത്തെ റിഫൈനറികൾ ഉൽപാദിപ്പിക്കുന്നത്. ഏപ്രിൽ 1 മുതൽ എല്ലാ പമ്പുകളിലും ബിഎസ്6 ഇന്ധനം മാത്രമാകുന്ന വിധം പൈപ്പ്‌ലൈനുകളിലും സംഭരണകേന്ദ്രങ്ങളിലുമൊക്കെ ക്രമീകരണങ്ങൾ പൂർത്തിയാകുന്നു. ബിഎസ് 6 ലേക്കു മാറാൻ 35000 കോടി രൂപയാണ് റിഫൈനറികൾ ചെലവിട്ടത്.

സൾഫർ തീരെക്കുറവ്

2010 ലാണ് രാജ്യം ബിഎസ്–3 നിലവാരം സ്വീകരിച്ചത്. അന്ന് ഇന്ധനത്തിൽ സൾഫറിന്റെ അളവ് 350 പാർട്സ് പെർ മില്യൻ (പിപിഎം) ആയിരുന്നു. ഒരു ലീറ്ററിൽ 350 മില്ലിഗ്രാം സൾഫർ എന്നർഥം. 2017 ൽ ബിഎസ്–4 ആയപ്പോൾ  സൾഫർ 50 പിപിഎം ആയി. ബിഎസ്–6 ൽ സൾഫർ 10 പിപിഎം മാത്രം. വാഹനപ്പുകയിലെ വിഷഘടകങ്ങൾക്കു മുഖ്യ കാരണം സൾഫർ കത്തുന്നതാണ്. 

ബിഎസ്–6 മാനദണ്ഡം പാലിക്കുന്ന പെട്രോൾ കാറുകളിൽ പുകയിലെ നൈട്രജൻ ഓക്സൈഡിന്റെ അളവ് ഇപ്പോഴത്തെ ബിഎസ്–4 വാഹനങ്ങളിലേതിനെക്കാൾ 25% കുറവായിരിക്കും. ഡീസൽ കാറുകളിൽ ഇത് ഇപ്പോഴത്തെക്കാൾ 70% കുറയും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com