നീരയ്ക്കു ‘വീര്യം’ കൂട്ടാൻ സഹായവുമായി സർക്കാർ
Mail This Article
കണ്ണൂർ∙ തെങ്ങിൻപൂക്കുലയിൽ നിന്നുണ്ടാക്കുന്ന, മദ്യാംശമില്ലാത്ത മധുരക്കള്ളിന്റെ (നീര) ഉൽപാദനം ഊർജിതമാക്കാൻ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ചു സർക്കാർ. കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴിയാണു നടപ്പാക്കുക. വൻതുക വായ്പയെടുത്തു നാളികേരോൽപാദക പ്ലാന്റുകൾ സ്ഥാപിച്ച കമ്പനികൾ ജപ്തിയിലേക്കു നീങ്ങുന്നതിനിടെയാണു മന്ത്രിമാരായ വി.എസ്.സുനിൽകുമാറും ടി.എം.തോമസ് ഐസക്കും മുൻകയ്യെടുത്തു പാക്കേജ് നടപ്പാക്കുന്നത്. പാക്കേജ് പ്രഖ്യാപിച്ചതോടെ ജപ്തി നടപടികൾ നിർത്തിവച്ചു. 11 കമ്പനികൾ പ്ലാന്റ് സ്ഥാപിച്ചെങ്കിലും ഒന്നു പോലും ലക്ഷ്യത്തിലെത്തിയിരുന്നില്ല. കെഎഫ്സിയിൽ 18 കോടിയുടെ വായ്പാ ബാധ്യതയാണു കമ്പനികൾക്കുള്ളത്.
പാക്കേജിലെ വ്യവസ്ഥകൾ:
∙ ആദ്യഘട്ടത്തിൽ സഹായം 5 കമ്പനികൾക്കു മാത്രം: കടത്തനാട്, പേരാമ്പ്ര, മലപ്പുറം, തിരൂർ, പാലക്കാട്. ഇവ നീര, വെളിച്ചെണ്ണ എന്നിവ ഒരേ ബ്രാൻഡിൽ ടെട്രാ പാക്കിൽ വിപണിയിലിറക്കണം
∙ കെഎഫ്സിയിലെ വായ്പാ അക്കൗണ്ടുകളിലെ പിഴപ്പലിശ എഴുതിത്തള്ളും. കെഎഫ്സി ഈടാക്കുന്ന പലിശയിൽ 2.5 ശതമാനം സർക്കാർ സബ്സിഡിയായി ഏറ്റെടുക്കും.
∙ അടുത്ത ഒരു വർഷത്തേക്കുള്ള പലിശയിൽ ഇളവ്. വായ്പാത്തുക ഒരു വർഷത്തിനുശേഷം 36 ഗഡുക്കളായി തിരിച്ചടച്ചാൽ മതി.
∙ ആകെ വായ്പാ തിരിച്ചടവ് കാലാവധി 15 വർഷമായി വർധിപ്പിച്ചു