തിരിച്ചടവുകൾക്ക് ആശ്വാസം: സാധ്യത തള്ളാതെ മന്ത്രി
Mail This Article
ന്യൂഡൽഹി ∙നികുതി റിട്ടേണുകൾ ഫയൽ ചെയ്യാനുൾപ്പെടെ സമയപരിധി വർധിപ്പിക്കാനും അതുമായി ബന്ധപ്പെട്ട പലിശ കുറയ്ക്കാനുമുള്ളതാണ് ധനമന്ത്രി ഇന്നലെ നടത്തിയ പ്രധാന പ്രഖ്യാപനങ്ങൾ. കമ്പനികളുടെ പ്രവർത്തനത്തിന് തടസ്സം നേരിടാതിരിക്കാനുള്ള ചില പ്രഖ്യാപനങ്ങളുമുണ്ട്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏതു ബാങ്ക് എടിഎമ്മിൽനിന്നു പണം പിൻവലിച്ചാലും ഫീസില്ലെന്ന വ്യവസ്ഥ 3 മാസത്തേക്കാണ്. സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് വേണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുൾപ്പെടെ ചില ബാങ്കുകൾ ഈയിടെ നടത്തിയ പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് ഇന്നു മന്ത്രിയിൽനിന്നുണ്ടായത്.
വായ്പകളുടെയും ക്രെഡിറ്റ് കാർഡ് തുകയുടെയും തിരിച്ചടവിനുളള സമയപരിധി നീട്ടുന്നതിനുള്ള സാധ്യത മന്ത്രി തള്ളിക്കളഞ്ഞില്ല. എന്നാൽ, തീരുമാനം എപ്പോഴെന്നു വ്യക്തമാക്കിയതുമില്ല. വായ്പകൾ കിട്ടാക്കടമായി മാറുന്നത് തൽക്കാലത്തേക്കു തടയാനുള്ള നടപടികളും പ്രഖ്യാപിച്ചേക്കുമെന്ന സൂചനയാണു മന്ത്രി നൽകിയത്. ഓഹരി വിപണി നിരീക്ഷണത്തിലാണെന്നും ധനമന്ത്രാലയവും റിസർവ് ബാങ്കും നിയന്ത്രണ ഏജൻസികളും നിരന്തരം കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.