സംസ്ഥാനങ്ങൾക്കുള്ള വായ്പ 30% വർധിപ്പിച്ച് ആർബിഐ
Mail This Article
ന്യൂഡൽഹി ∙സംസ്ഥാനങ്ങൾക്ക് ചെലവുകൾക്കായി റിസർവ് ബാങ്കിൽനിന്ന് എടുക്കാവുന്ന വായ്പയുടെ തോത് 30% വർധിപ്പിച്ചു. കോവിഡ് പ്രതിസന്ധി നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇന്നലെ മുതൽ സെപ്റ്റംബർ 30വരെയാണ് വർധനയുടെ പ്രാബല്യം.
ബാങ്കുകൾ പ്രതിസന്ധി ഘട്ടങ്ങൾക്കായി സൂക്ഷിക്കേണ്ട കരുതൽ മൂലധനം (കൗണ്ടർ സൈക്ളിക്കൽ ക്യാപിറ്റൽ ബഫർ) സംബന്ധിച്ച വ്യവസ്ഥ പരമാവധി ഒരു വർഷത്തേക്കു നടപ്പാക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് തീരുമാനിച്ചു. കയറ്റുമതിക്കാർക്ക് കയറ്റുമതി ചെയ്ത ഉൽപന്നങ്ങളുടെ പണം ഇന്ത്യയിൽ ലഭിക്കേണ്ട കാലയളവ് 9 മാസമായിരുന്നത്, 15 മാസമാക്കി.
വിദേശരാജ്യങ്ങളിലെ കയറ്റുമതി ഇടപാടുകാരുമായി കരാറുകൾ പുനഃക്രമീകരിക്കുന്നതിനുൾപ്പെടെ ഇതിലൂടെ സൗകര്യം ലഭിക്കും. സംസ്ഥാനങ്ങൾക്ക് ചെലവിന് എടുക്കാവുന്ന മുൻകൂർ വായ്പ 90 ദിവസത്തിനകം തിരിച്ചടയ്ക്കേണ്ടതും റിപ്പോ നിരക്കിൽ പലിശ നൽകേണ്ടതുമാണ്. തിരിച്ചടവു വൈകിയാൽ ഓവർ ഡ്രാഫ്റ്റായി കണക്കാക്കി, റിപ്പോയേക്കാൾ 2% കൂടുതൽ പലിശ ഈടാക്കും.