വിപണി ഇല്ല; ഏലം പ്രതിസന്ധി രൂക്ഷം
Mail This Article
കട്ടപ്പന ∙ലോക്ഡൗൺ പ്രഖ്യാപനത്തോടെ വിപണി പൂർണമായി ഇല്ലാതായതോടെ ഏലം മേഖലയിൽ വൻ പ്രതിസന്ധി. ഇ-ലേലം നിർത്തുന്നതിനു മുൻപ് ശരാശരി 3000-3500 രൂപയ്ക്കാണ് ഏലക്കാ കച്ചവടം നടന്നിരുന്നത്. മുൻവർഷങ്ങളിലേതു പോലെ സീസൺ കഴിയുമ്പോൾ വില ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. ട്രേഡേഴ്‌സിന് ഏലം വിൽക്കാൻ കഴിയാത്തതിനാൽ കച്ചവടക്കാരും ബുദ്ധിമുട്ടിലായി. മാർച്ച് 14 മുതൽ നിർത്തിവച്ച ഇ-ലേലം കർശന നിബന്ധനകളോടെ 18ന് പുനരാരംഭിച്ചെങ്കിലും 19ന് വീണ്ടും നിർത്തി. അന്നു കിലോഗ്രാമിന് 2359 രൂപയാണ് ശരാശരി വില രേഖപ്പെടുത്തിയത്.
ഇപ്പോൾ ഇ-ലേലം പുനരാരംഭിച്ചാൽ വില കൂപ്പുകുത്തുമെന്നാണ് ആശങ്ക. വൻതോതിൽ ഏലക്കായ എത്താൻ സാധ്യത ഉണ്ടെന്നതാണു കാരണം. കർഷകരുടെ പക്കലുള്ള ഏലക്കായ സ്‌പൈസസ് ബോർഡിൽ ഗോഡൗണിൽ സംഭരിച്ചശേഷം ബാങ്കുകളുമായി സഹകരിച്ച് വിലയുടെ 70 ശതമാനമെങ്കിലും തുക ലഭ്യമാക്കിയാൽ പിടിച്ചുനിൽക്കാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്.
ലോക്ഡൗൺ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് നിബന്ധനകളോടെ ലേലം പുനരാരംഭിക്കാനാണ് സ്‌പൈസസ് ബോർഡ് നീക്കം. പ്രധാന കേന്ദ്രമായ ബോഡിനായ്ക്കന്നൂരിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ പുറ്റടിയിൽ ലേലം ആരംഭിക്കുന്നതിനെക്കുറിച്ചാണ് ആലോചന. ഓൺലൈൻ ലേലം നടത്തുന്നത് പരിഗണിക്കണമെന്ന് സ്‌പൈസസ് ബോർഡ് അംഗം സ്‌റ്റെനി പോത്തൻ പറഞ്ഞു.