ഗോൾഡ് ഇടിഎഫിലേക്ക് പണപ്രവാഹം
Mail This Article
കൊച്ചി ∙ സ്വർണം അധിഷ്ഠിതമായുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇടിഎഫ്) കളിലെ നിക്ഷേപത്തിനു വൻതോതിൽ പ്രിയം വർധിച്ചതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) യുടെയും വേൾഡ് ഗോൾഡ് കൗൺസിലിന്റെയും കണക്കുകൾ വ്യക്തമാക്കുന്നു. പലിശ നിരക്കുകളുടെ പടിയിറക്കവും ഓഹരി വിപണിയിലെ തുടർച്ചയായ തകർച്ചയും ഉൾപ്പെടെയുള്ള കാരണങ്ങളാണു സ്വർണത്തിനൊപ്പം ഗോൾഡ് ഇടിഎഫ് യൂണിറ്റുകളെയും കൂടുതൽ ആകർഷകമാക്കിയത്.
‘കടലാസ് സ്വർണം’ എന്ന വിശേഷണമുള്ള ഗോൾഡ് ഇടിഎഫ് യൂണിറ്റുകളിലേക്കു ലോകമെങ്ങുമായി ജനുവരി – മാർച്ച് കാലയളവിൽ അറ്റ നിക്ഷേപമായി എത്തിയ തുക 2300 കോടി ഡോളറാണെന്നു വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ടിലുണ്ട്. 1,75,000 കോടി രൂപയ്ക്കു തുല്യമായ അളവിൽ ത്രൈമാസ നിക്ഷേപമുണ്ടാകുന്നതു ചരിത്രത്തിൽ ആദ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആംഫിയുടെ കണക്കു പ്രകാരം 2019 – ’20ൽ ഇന്ത്യയിലെ 14 ഗോൾഡ് ഇടിഎഫുകളിലേക്കായി എത്തിയ അറ്റ നിക്ഷേപം 1613 കോടി രൂപയുടേതാണ്. തൊട്ടു മുമ്പുള്ള ആറു സാമ്പത്തിക വർഷങ്ങളിലും പിൻവലിക്കപ്പെട്ട തുകയായിരുന്നു നിക്ഷേപത്തുകയെക്കാൾ കൂടുതൽ. 2012 – ’13 ൽ 1414 കോടി രൂപയുടെ അറ്റ നിക്ഷേപം രേഖപ്പെടുത്തുകയുണ്ടായി. ഗോൾഡ് ഇടിഎഫുകളിലേക്കുള്ള പണപ്രവാഹം തുടരുമെന്നാണു ഫണ്ടുകളുമായി ബന്ധപ്പെട്ടവരിൽനിന്നു ലഭിക്കുന്ന സൂചന.
തിളങ്ങുന്ന നിക്ഷേപം 7949
കോടി രൂപയുടെ ആസ്തിയാണു മാർച്ച് 31ലെ കണക്കനുസരിച്ചു രാജ്യത്തെ വിവിധ ഗോൾഡ് ഇടിഎഫുകൾ കൈകാര്യം ചെയ്യുന്നത്.