കോവിഡ്, ലോക്ഡൗൺ ക്ഷീണം മറികടക്കാൻ കുട വിപണി
Mail This Article
ആലപ്പുഴ ∙ ഉടനെ മഴയെത്തും. മഴയെത്തും മുൻപേ കുടയുമെത്തും. കോവിഡ് 19 മൂലമുള്ള ലോക് ഡൗൺ കാരണം നിർമാണത്തിലും വിപണനത്തിലും അൽപം പിന്നാക്കം പോയെങ്കിലും എല്ലാ മഴക്കാലത്തും പുതുമകളോടെയെത്തുന്ന കേരളത്തിന്റെ കുട വിപണി ഇക്കൊല്ലവും പ്രതീക്ഷ തെറ്റിക്കില്ല. രണ്ടു മാസം ഉൽപാദനത്തിലും വിപണനത്തിലും സംഭവിച്ച ക്ഷീണം മാറ്റി വിപണിയെ കുട ചൂടിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് കേരളത്തിന്റെ പ്രമുഖ കുട നിർമാതാക്കൾ.
പ്രതിസന്ധികളുടെ മഴ; പരിശ്രമത്തിന്റെ കുട
പ്രമുഖ കുട നിർമാതാക്കളുടെ നിർമാണ കേന്ദ്രങ്ങളിൽ വർഷം മുഴുവൻ കുട നിർമാണം നടക്കാറുണ്ട്. മൺസൂൺ വിപണി ലക്ഷ്യമിട്ടുള്ള കുട നിർമാണത്തിനു വേഗമുണ്ടാകുന്നത് ജനുവരിയോടെയാണ്. ഏപ്രിലിനു മുൻപ് വിൽപന കേന്ദ്രങ്ങളിൽ കുടയെത്തിക്കും. പിന്നെ, പരസ്യങ്ങളിലൂടെ പുതിയ മോഡലുകളിലേക്കു ജനങ്ങളെയും എത്തിക്കും.
ജനുവരിയിലും ഫെബ്രുവരിയിലും വലിയ പ്രശ്നമില്ലാതെ കുട നിർമാണം നടന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം തയ്‌വാൻ പോലുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി നിലച്ചതോടെ അസംസ്കൃത വസ്തുക്കൾ പലയിടത്തായി. പല ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന കുട നിർമാണം ചില ഉൽപന്നങ്ങൾ ഉപയോഗിച്ച് ആരംഭിച്ചെങ്കിലും ഇറക്കുമതി സാധനങ്ങൾ എത്താത്തതിനാൽ അപൂർണമായി. അതോടെ നിക്ഷേപച്ചെലവ് വർധിച്ചു.
നിർമാണം പൂർത്തിയായ കുടകളാകട്ടെ ലോക്ഡൗൺ കാരണം വ്യാപാരികളിലേക്ക് എത്തിക്കാനും കഴിഞ്ഞില്ല. ഫാക്ടറിയിൽ നിന്നു കരാറുകാരിലേക്കു നിർമാണ സാമഗ്രികളുടെ നീക്കം നിലച്ചത് വലിയ പ്രശ്നമായി. കഴിഞ്ഞ രണ്ടു വർഷം നല്ല മഴക്കാലം ലഭിച്ചതിനാൽ സ്റ്റോക്ക് പരമാവധി വിറ്റഴിഞ്ഞിരുന്നു.
ഓരോ വർഷവും പുറത്തിറക്കാറുള്ള സ്പെഷൽ കുടകൾ ഇത്തവണയും ഉണ്ടാകുമെന്ന് പോപ്പിയും ജോൺസും വ്യക്തമാക്കി. കേരളത്തിനു പുറത്തെ പ്രധാന വിപണികളായ കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കു കുട അയയ്ക്കുന്നതിൽ നിലവിൽ അൽപം പ്രതിസന്ധിയുണ്ട്.