‘ആത്മനിർഭർ ഭാരത് എന്നത് പുറംതിരിഞ്ഞുനിൽക്കലല്ല’
Mail This Article
ന്യൂഡൽഹി ∙ ആഗോള കമ്പനികൾക്കു ചുവപ്പു പരവതാനി വിരിക്കുന്ന നയമാണ് ഇന്ത്യയുടേതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ ഇന്ത്യ നൽകുന്നതുപോലെ അവസരങ്ങൾ നൽകാൻ മറ്റു രാജ്യങ്ങൾക്കു സാധിക്കില്ല. ആത്മനിർഭർ ഭാരത് എന്നത് ലോകത്തോടു പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമല്ലെന്നും ലണ്ടനിലെ ഇന്ത്യ ആഗോള വാരാചരണം വിഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിസന്ധിയിൽനിന്ന് ആഗോള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിൽ ഇന്ത്യ നേതൃനിരയിലുണ്ടാവുമെന്നും മോദി പറഞ്ഞു. ലോകമാകെ സേവനം ചെയ്യുന്ന മികച്ച ഇന്ത്യൻ മനുഷ്യ സമ്പത്താണ് അതിന് ഒന്നാമത്തെ ഘടകം. ഡോക്ടർമാരും നഴ്സുമാരും അഭിഭാഷകരും ശാസ്ത്രജ്ഞരും ബാങ്കർമാരും പ്രഫസർമാരും കഠിനാധ്വാനികളായ തൊഴിലാളികളും അതിലുൾപ്പെടുന്നു.
പരിഷ്കരണത്തിനും പുനരുജ്ജീവനത്തിനുമുള്ള ശേഷിയാണ് രണ്ടാം ഘടകം. പരിഷ്കരണം ഇന്ത്യയുടെ പ്രകൃതമാണ്. സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികളെ അങ്ങനെ മറികടന്നതാണ് ഇന്ത്യയുടെ ചരിത്രം. ആ മനോഭാവം ഇപ്പോഴും തുടരുന്നു. ഇന്ത്യയിൽ പുനരുദ്ധാരണം എന്നത് കരുതലും അനുകമ്പയും പരിസ്ഥിതിപരവും സാമ്പത്തികവുമായ സുസ്ഥിരതയുമുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.