കശ്മീരിൽ റബർ കൃഷി: ശുപാർശയുമായി റബര്‍ ബോർഡ്
Mail This Article
കോട്ടയം ∙ ജമ്മു കശ്മീരിൽ റബർ കൃഷി അനുവദിക്കുന്നതടക്കം കാലോചിതമായി റബർ നിയമങ്ങൾ പരിഷ്കരിക്കുന്നതിനു റബർ ബോർഡ് ശുപാർശകൾ സമർപ്പിച്ചു. 66 പഴഞ്ചൻ ആക്ടുകൾ റദ്ദാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ഇതോടൊപ്പം റബർ ആക്ട് റദ്ദാക്കുന്നതിനു മുന്നോടിയായി കേന്ദ്ര വാണിജ്യ മന്ത്രാലയം റബർ ബോർഡിന്റെ അഭിപ്രായം തേടിയിരുന്നു.
എന്നാൽ ആക്ട് റദ്ദാക്കരുതെന്നും പകരം കാലോചിതമായി തിരുത്തുകയാണ് വേണ്ടതെന്നും ബോർഡ് വാണിജ്യ മന്ത്രാലയത്തെ അറിയിച്ചു. റബർ ആക്ടിലെ കാലഹരണപ്പെട്ട വ്യവസ്ഥകൾ ഒഴിവാക്കി പുതിയ കാലത്തിനു വേണ്ട തരത്തിൽ വ്യവസ്ഥകൾ രൂപീകരിക്കണമെന്നാണ് ശുപാർശകളുടെ കാതൽ. നിലവിൽ കശ്മീരിൽ റബർകൃഷിക്ക് അനുമതിയില്ല. 370–ാം വകുപ്പ് ഇല്ലാതാക്കിയ സാഹചര്യത്തിൽ കശ്മീരിൽ കൃഷി അനുവദിക്കുന്നതടക്കം ആക്ടിൽ തിരുത്തലുകൾ വരുത്തും.
പ്രധാന ശുപാർശകൾ
സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കുക. ഇൻക്യൂബേഷൻ സെന്റർ പോലുള്ള നൂതന സേവനങ്ങൾക്ക് പണം ഈടാക്കാൻ അനുമതി. വൈവിധ്യവൽക്കരണത്തിനു വഴിയൊരുക്കും. വ്യാപാരികൾക്ക് ലൈസൻസിനു പകരം ഒറ്റത്തവണ റജിസ്ട്രേഷൻ നടപ്പാക്കുക. നിശ്ചിത ഇടവേളകളിൽ ലൈസൻസ് പുതുക്കുന്നത് ഒഴിവാകും.
∙ ബോർഡ് ഗവേഷണം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കും. മൂല്യവർധിത ഉൽപന്നങ്ങൾക്ക് മുൻതൂക്കം. ടാപ്പിങ്, കൃഷി പരിപാലനം എന്നിവയിൽ നിന്നു പുതിയ ഉൽപന്നങ്ങളിലേക്ക് ശ്രദ്ധ. പഴയ നിയമങ്ങൾ മാറ്റുക. ചരക്ക്, സേവന നികുതി വന്നതോടെ സെസ് പിരിക്കുന്നില്ല. ഇത്തരം മാറ്റങ്ങളും നിയമത്തിൽ ഉൾപ്പെടുത്തും.