അടയ്ക്കയ്ക്ക് ചരിത്രത്തിലെ ഉയർന്ന വില
Mail This Article
കാസർകോട് ∙ കോവിഡ്19 സർവ മേഖലകളെയും പ്രതിസന്ധിയിലാക്കുമ്പോഴും അടയ്ക്കാ കർഷകർക്ക് ലഭിക്കുന്നത് അപ്രതീക്ഷിത നേട്ടം. ലോക്ഡൗണിനു ശേഷം വർധിക്കാൻ തുടങ്ങിയ അടയ്ക്ക വില ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്.കാംപ്കോ (സെൻട്രൽ അരക്കനട്ട് ആൻഡ് കൊക്കോ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് കോ ഓപ്പറേറ്റീവ് ലിമിറ്റഡ്) മുള്ളേരിയ ശാഖയിൽ ഇന്നലെ ഒരു കിലോഗ്രാം പുതിയ അടയ്ക്കയ്ക്ക് 340 രൂപയാണ് വില. പഴയതിന് 350 രൂപയും. കച്ചവടക്കാർ 2 രൂപ വർധിപ്പിച്ച് 342 രൂപയും 352 രൂപയും നൽകുന്നുണ്ട്.
ലോക്ഡൗണിനു ശേഷം ഒരു കിലോഗ്രാം അടയ്ക്കയ്ക്ക് ഘട്ടം ഘട്ടമായി 90 രൂപയാണ് വർധിച്ചത്. സമ്പൂർണ ലോക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിനു ശേഷം 250 രൂപയ്ക്കാണ് കാസർകോട് ജില്ലയിൽ കാംപ്കോ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 10 രൂപ വർധിച്ചു.
പഴയ അടയ്ക്കയുടെ വില 350 രൂപ വരെ എത്തിയിട്ടുണ്ടെങ്കിലും പുതിയ അടയ്ക്കയ്ക്ക് 340 രൂപ ലഭിക്കുന്നത് ആദ്യമാണെന്ന് കർഷകർ പറയുന്നു. 5 വർഷമായി 250 നും 280 നും ഇടയിൽ നിൽക്കുകയായിരുന്നു വില. കോവിഡ് മൂലം നേപ്പാൾ അതിർത്തി അടച്ചതും വിവിധ രോഗങ്ങളും മറ്റും കാരണം 40% ഉൽപാദനം കുറഞ്ഞതുമാണ് വില വർധിക്കാനുള്ള കാരണമായി പറയുന്നത്.