ഇന്ത്യൻ മുളകു സത്ത് കയറ്റുമതിയിൽ ചൈനീസ് കമ്പനിയുടെ തട്ടിപ്പ്
Mail This Article
കൊച്ചി∙ ഇന്ത്യയിൽ വന്ന് ഒട്ടേറെ നിയമ ലംഘനങ്ങളിലൂടെ ഇന്ത്യൻ മുളകു സത്ത്(ഓലിയോ റെസിൻ) വിദേശവിപണിയിലേക്ക് കയറ്റുമതി ചെയ്ത് ചൈനീസ് കമ്പനിയുടെ തട്ടിപ്പ്. ചൈനയിലേക്ക് ഉൾപ്പെടെ കയറ്റുമതി ചെയ്ത് ഇന്ത്യൻ കമ്പനികളെ പിന്നിലാക്കുകയാണ് ചൈനീസ് കമ്പനി.
തെലങ്കാനയിലെ ഖമ്മത്തും കർണാടകയിലെ ഗുണ്ടൽപേട്ടിലുമാണ് ചൈനീസ് കമ്പനി ഫാക്ടറികൾ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ കൃഷി ചെയ്യുന്ന എരിവു വളരെ കൂടിയ ചുവന്ന മുളകിൽ (കാപ്സിക്കം ചില്ലി) നിന്നാണ് ചൈനീസ് കമ്പനി സത്ത് വേർതിരിച്ചെടുക്കുന്നത്. ചൈനയിലെ കാലാവസ്ഥയിൽ ഈ എരിവേറിയ മുളക് കൃഷി ചെയ്യാൻ കഴിയില്ല. എന്നാൽ ചൈന ലോകത്തു തന്നെ മുളക് ഉപഭോഗത്തിൽ ഒന്നാമതാണ്.
ഒട്ടേറെ നിയമലംഘനങ്ങൾ കമ്പനി നടത്തുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം സ്പൈസസ് ബോർഡിനു നിവേദനം നൽകിയിട്ടുണ്ട്. മുളകിന്റെ വിളവെടുപ്പ് സീസണിൽ ചൈനയിൽ നിന്നു വിദഗ്ധരെ സന്ദർശക വീസയിലെത്തിച്ചാണു ജോലി ചെയ്യിക്കുന്നതെന്നു പറയപ്പെടുന്നു. സന്ദർശക വീസയിലെത്തുന്നവർ ഇവിടെ ജോലി ചെയ്യാൻ പാടില്ല. ചൈനീസ് വിപണിക്കു വേണ്ട അസംസ്കൃത വസ്തു എന്ന പേരിലാണ് ഇവിടെ നിന്നു കയറ്റുമതി. അസംസ്കൃത വസ്തുവെന്ന പേരിൽ വന്നിറങ്ങുന്നതിനാൽ ചൈനയിൽ ഇറക്കുമതിച്ചുങ്കം നൽകേണ്ട. ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്ന ഉത്പന്നത്തിന്റെ മൂല്യവും ലാഭവും വളരെ കുറച്ചു കാണിച്ച് കോർപറേറ്റ് ആദായനികുതി വെട്ടിപ്പും നടത്തുന്നുവെന്ന ആരോപണവുമുണ്ട്.