എസ്ബിഐക്ക് 81% ലാഭ വർധന
Mail This Article
ന്യൂഡൽഹി∙ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐക്ക് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ (ഏപ്രിൽ– ജൂൺ) 4,189.34 കോടി രൂപ അറ്റലാഭം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 81% വർധന. കിട്ടാക്കടം ചുരുങ്ങിയതും ഉപസ്ഥാപനമായ എസ്ബിഐ ലൈഫിലെ 2.1% ഓഹരികൾ വിറ്റതുമാണ് നേട്ടത്തിന് ആധാരം. 2019-20 സാമ്പത്തിക വർഷം ആദ്യപാദത്തിൽ 2,312.02 കോടി രൂപയായിരുന്നു അറ്റലാഭം.
ആദ്യപാദത്തിൽ 74,457.86 കോടി രൂപയാണ് ആകെ വരുമാനം. മുൻ വർഷം ഇത് 70,653.23 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭം 36% ഉയർന്ന് 18,061 കോടി രൂപയായി. മുൻവർഷം ഇത് 13,246 കോടി രൂപയായിരുന്നു. പലിശ വരുമാനത്തിലും വർധനയുണ്ട്. ഇത്തവണ 66,500 കോടി രൂപ. മുൻവർഷം 62,638 കോടി രൂപയായിരുന്നു; വർധന 6%. മൊത്തം കിട്ടാക്കടം 5.44% ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 7.53% ആയിരുന്നു. ത്രൈമാസിക കിട്ടാക്കടം 1.8% ആണ്.