വൈദ്യുതി വിതരണ നിലവാരം പഠിച്ച് മെച്ചപ്പെടുത്താൻ ബോർഡ്
Mail This Article
തിരുവനന്തപുരം∙ വോൾട്ടേജ് വ്യതിയാനം മൂലം വീട്ടുപകരണങ്ങൾ കേടാകുന്നതുപോലെയുള്ള പ്രശ്നങ്ങൾക്കു പരിഹാരമായി വൈദ്യുതി വിതരണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ബോർഡ് നടപടി തുടങ്ങി. ഇപ്പോഴത്തെ നിലവാരം പഠിക്കുന്നതിന് ഈ മേഖലയിൽ വൈദഗ്ധ്യമുള്ള കമ്പനികളിൽ നിന്ന് ഉടനെ താൽപര്യപത്രം ക്ഷണിക്കും. അവരുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സഹായത്തോടെ വൈദ്യുതി വിതരണ ശൃംഖല നവീകരിക്കും.വോൾട്ടേജ്, വിതരണ നിലവാരം, വൈദ്യുതിയുടെ ഒഴുക്കിനെ ബാധിക്കുന്ന ഘടകങ്ങൾ, വൈദ്യുതി മുടക്കം, വിതരണം പുനഃസ്ഥാപിക്കാൻ എടുക്കുന്ന സമയം, ഒരു മണിക്കൂറിനകം വിതരണത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവ സംബന്ധിച്ചു രാജ്യാന്തര മാനദണ്ഡങ്ങൾ നിലവിലുണ്ട്. അതുമായി താരതമ്യപ്പെടുത്തിയാകും കേരളത്തിലെ സ്ഥിതി വിലയിരുത്തുക.
താൽപര്യ പത്രത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ഏജൻസി മൂന്നു മാസം കൊണ്ട് ഇത്തരം കാര്യങ്ങൾ പഠിച്ചു വൈദ്യുതി ബോർഡിനു റിപ്പോർട്ട് നൽകണം. വൈദ്യുതി മേഖലയിൽ സംസ്ഥാനങ്ങൾക്കു ധനസഹായം അനുവദിക്കുന്ന രീതിയിൽ അടുത്ത കാലത്തു കേന്ദ്ര സർക്കാർ മാറ്റം വരുത്തിയതു കേരളത്തിനു ഗുണമാകും. ഓരോ സംസ്ഥാനത്തെയും സാഹചര്യത്തിനനുസരിച്ചുള്ള പദ്ധതിക്കായി കേന്ദ്ര ധനസഹായം ചെലവഴിക്കാം. വിതരണ ശൃംഖല നവീകരിക്കുന്നതിനു കേന്ദ്ര സഹായം ഉപയോഗിക്കാനാണു സർക്കാരിന്റെ തീരുമാനം.