ADVERTISEMENT

കൊച്ചി∙ പ്രമുഖ സുഗന്ധവ്യഞ്ജന– കറിപ്പൊടി–ഭക്ഷ്യോൽപന്നക്കമ്പനിയായ ഈസ്റ്റേൺ കോൺഡിമെന്റ്സിന്റെ 67.8% ഓഹരി ഓസ്‌ലോ ആസ്ഥാനമായ ഓർക്‌ല ഫുഡ്സ് സ്വന്തമാക്കുന്നു. 1356 കോടി രൂപയുടെ ഇടപാട് ഓർക്‌ലയുടെ പൂർണ ഉടമസ്ഥതയിലുള്ള പ്രമുഖ ഇന്ത്യൻ ഭക്ഷ്യോൽപന്നക്കമ്പനിയായ എംടിആർ വഴിയാണു നടക്കുക. ഈസ്റ്റേണിനെ എംടിആറിൽ ലയിപ്പിക്കാനും ലക്ഷ്യമിടുന്നു.

ഈസ്റ്റേണിൽ സ്ഥാപകരായ മീരാൻ കുടുംബത്തിന് 74% ഓഹരിയുണ്ട്. 26% രാജ്യാന്തര യുഎസ് കമ്പനിയായ മക്‌കോർമിക്കിന്റേതാണ്. ഈസ്റ്റേണിനു മൊത്തം 2000 കോടി രൂപ മൂല്യം കണക്കാക്കി, മീരാൻ കുടുംബത്തിന്റെ 41.8% ഓഹരിയും (836 കോടി രൂപ) മക്‌കോർമിക് ഇൻഗ്രേഡിയെന്റ്സിന്റെ 26% ഓഹരിയും (520 കോടി രൂപ) ഓർക്‌ല വാങ്ങും. ഈ ഇടപാടു പൂർത്തിയായ ശേഷം ലയനത്തിലേക്കു നീങ്ങും. എംടിആറും ഈസ്റ്റേണും ലയിച്ചുണ്ടാകുന്ന കമ്പനിയിൽ ഓർക്‌ലയ്ക്ക് 90.01% ഓഹരിയും നവാസ് മീരാൻ, ഫിറോസ് മീരാൻ സഹോദരന്മാർക്ക് 9.99% ഓഹരിയുമുണ്ടാകും.

ഈസ്റ്റേൺ സ്വന്തമാകുന്നതോടെ ഇന്ത്യയിലെ വിറ്റുവരവ് ഇരട്ടിയാകുമെന്ന് ഓർക്‌ല പറഞ്ഞു. ഈസ്റ്റേൺ വെജ്–നോൺ വെജ് ഇനങ്ങളിൽ ഉൽപന്നങ്ങളെത്തിക്കുമ്പോൾ എംടിആറിനു വെജിറ്റേറിയൻ മാത്രമാണുള്ളത്.

അടിമാലിയിൽ 1968ൽ എം.ഇ.മീരാൻ ആരംഭിച്ച പലചരക്കു വ്യാപാര ബിസിനസിന്റെ വളർച്ചയുടെ ഭാഗമായി 1983ൽ ആരംഭിച്ചതാണ് ഈസ്റ്റേൺ കോൺഡിമെന്റ്സ്. ഇപ്പോൾ കൊച്ചി ഇടപ്പള്ളി ആസ്ഥാനമായ കമ്പനിക്ക് 900 കോടി രൂപ വാർഷിക വിറ്റുവരവുണ്ട്. ശരാശരി വാർഷിക വളർച്ച 8%. വിറ്റുവരവിന്റെ പകുതി കേരളത്തിൽനിന്നും ബാക്കി മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമാണ്.  4 സംസ്ഥാനങ്ങളിലായി 7 ഉൽപാദനകേന്ദ്രങ്ങളുണ്ട്. ജീവനക്കാർ 2955. മക്‌കോർമിക് 2010ലാണ് 3.5 കോടി ഡോളർ മുടക്കി 26% ഓഹരി വാങ്ങിയത്. സുഗന്ധവ്യഞ്ജനഉൽപന്ന കയറ്റുമതിയിൽ മുൻനിരക്കാരാണ് ഈസ്റ്റേൺ.

ബെംഗളൂരു ആസ്ഥാനമായി 1924ൽ ആരംഭിച്ച എംടിആർ 2007 മുതൽ ഓർക്‌ലയുടെ ഉടമസ്ഥതയിലാണ്. 32 രാജ്യങ്ങളിൽ വിപണിയുണ്ട്. ഉൽപാദനശാലകൾ ബെംഗളൂരുവിലും പുണെയിലും. ജീവനക്കാർ 1018.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com