ഐടി പാർക്ക് സിഇഒ: അപേക്ഷകരില്ല; യോഗ്യതയിൽ ഇളവു വരുത്തി
Mail This Article
തിരുവനന്തപുരം∙ ടെക്നോപാർക്ക് ഉൾപ്പെടെ സർക്കാർ ഐടി പാർക്കുകളുടെ സിഇഒ പദവിയിലേക്ക് അപേക്ഷകർ ഇല്ലാത്തതിനെ തുടർന്നു യോഗ്യതകളിൽ ഇളവു വരുത്തി ഐടി വകുപ്പ് വീണ്ടും പരസ്യം നൽകി. മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറുമായി ബന്ധപ്പെട്ട വിവാദങ്ങൾ സിഇഒ റിക്രൂട്മെന്റിനെ ബാധിച്ചതായാണു സൂചന. ജൂലൈ തുടക്കത്തിലാണ് അപേക്ഷ ക്ഷണിച്ചത്. മികച്ച അപേക്ഷകർ വന്നില്ല. തുടർന്നു യോഗ്യതകൾ വിലയിരുത്താൻ ഐടി സെക്രട്ടറി, ഐടി പാർക്സ് സിഇഒ, ഐഐഐടിഎം–കെ ഡയറക്ടർ എന്നിവരടങ്ങിയ സമിതിയെ നിയോഗിക്കുകയായിരുന്നു.
സിഇഒ ആയിരുന്ന പി.എം.ശശിയുടെ കാലാവധി മേയിൽ കഴിഞ്ഞതാണ്. പകരം ആളെ കിട്ടാത്തതിനാൽ അദ്ദേഹത്തോടു തൽക്കാലം തുടരാൻ സർക്കാർ നിർദേശിച്ചിരിക്കുകയാണ്. ഐടി മേഖലയിൽ 20 വർഷത്തെ പരിചയം വേണമെന്ന വ്യവസ്ഥ സമിതിയുടെ തീരുമാനപ്രകാരം ഇളവു ചെയ്തു. ഐടി അല്ലെങ്കിൽ ഇലക്ട്രോണിക്സ് മേഖലയിൽ ഏതെങ്കിലും ഡിവിഷന്റെ തലപ്പത്ത് 5 വർഷവും ഏതെങ്കിലും വ്യവസായ മേഖലയിൽ 15 വർഷവും പ്രവൃത്തി പരിചയം മതിയെന്നാണു പുതിയ തീരുമാനം. എംബിഎ യോഗ്യതയും ഉൾപ്പെടുത്തി. സ്റ്റാർട്ടപ് മിഷന്റെ തലപ്പത്തും ഇപ്പോൾ ആളില്ല.