ലൈനുകൾ ഉപയോഗിക്കാതെ സ്വകാര്യ നിലയങ്ങൾ; നഷ്ട പരിഹാരമായി പിരിക്കേണ്ടത് 7299 കോടി രൂപ
Mail This Article
തിരുവനന്തപുരം∙രാജ്യത്തെ 67 സ്വകാര്യ വൈദ്യുത നിലയങ്ങൾക്കു വൈദ്യുതി കയറ്റുമതിക്കായി നിർമിച്ച വൻകിട ലൈനുകൾ അവർ ഉപയോഗിക്കാത്തതു മൂലം നഷ്ട പരിഹാരമായി പിരിച്ചെടുക്കേണ്ടത് 7299 കോടി രൂപയെന്നു പവർ ഗ്രിഡ് കോർപറേഷൻ. ഇത് ഈടാക്കാൻ നടപടിയെടുക്കാതെ ലൈനുകൾ സ്ഥാപിച്ചതിന്റെ ബാധ്യത മുഴുവൻ സംസ്ഥാനങ്ങൾക്കു വീതിച്ചു നൽകുകയാണു കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. കേരളത്തിനു വർഷം 1000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാവുക.
ഈ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വൈദ്യുതി മന്ത്രിക്കു കത്തെഴുതി.സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും പുറത്തു നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്നിരിക്കെ ലൈനുകളുടെ പ്രസരണ നിരക്ക് വർധിപ്പിക്കുന്നതു കേരളത്തിനു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ യൂണിറ്റിന് 50 പൈസയുടെ വർധനയുണ്ടാക്കുന്ന നടപടിയാണിത്.
സ്വകാര്യ നിലയങ്ങൾക്കു വേണ്ടിയാണു പവർ ഗ്രിഡ് കോർപറേഷൻ ലൈനുകൾ നിർമിച്ചതെങ്കിലും വൈദ്യുതിക്കുള്ള ആവശ്യം കുറഞ്ഞതോടെ പല കമ്പനികളും ഉൽപാദനം നിർത്തുകയോ പ്ലാന്റ് പൂട്ടുകയോ ചെയ്തു.34,479 മെഗാവാട്ടിന്റെ പ്രസരണ ശേഷിയാണു കമ്പനികൾ ഉപേക്ഷിച്ചു പോയത്. അക്കാലത്തു പവർഗ്രിഡ് കോർപറേഷൻ ചെയർമാനായിരുന്നയാൾ ഇപ്പോൾ കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അംഗമാണ്. സ്വകാര്യ കമ്പനികളുടെ ബാധ്യത സംസ്ഥാനങ്ങൾക്കു മേൽ ചുമത്താനുള്ള തീരുമാനത്തിനു പിന്നിൽ അദ്ദേഹത്തിന്റെ സ്വാധീനമുണ്ടെന്നാണു സംശയം.