സൗത്ത് ഇന്ത്യൻ ബാങ്കിന് 413.97 കോടി രൂപ ലാഭം
Mail This Article
കൊച്ചി ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും സൗത്ത് ഇന്ത്യൻ ബാങ്കിനു ജൂലൈ – സെപ്റ്റംബർ കാലയളവിൽ മികച്ച നേട്ടം കൈവരിക്കാനായി. 413.97 കോടി രൂപയാണു പ്രവർത്തന ലാഭം. മുൻ വർഷം ഇതേ കാലയളവിൽ 411.45 കോടി രൂപ മാത്രമായിരുന്നു പ്രവർത്തന ലാഭം. 65.09 കോടി രൂപയാണു നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദ (ക്യു 2) അറ്റാദായം. എൻആർഐ നിക്ഷേപത്തിൽ 12% വർധന നേടിയപ്പോൾ കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് ഇനത്തിലെ വളർച്ച 11 ശതമാനമാണ്. ബിസിനസ് വായ്പയിൽ 12 ശതമാനമാണു വർധന. മൊത്തം കിട്ടാക്കടം 4.87% മാത്രം; അറ്റ കിട്ടാക്കടമാകട്ടെ 2.59 ശതമാനവും. ബാങ്കിങ് വ്യവസായത്തിലെ കിട്ടാക്കടത്തിന്റെ തോതുമായി താരതമ്യപ്പെടുത്തിയാൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റേതു വളരെ മെച്ചപ്പെട്ട നിലവാരമാണ്. മൂലധന പര്യാപ്തത അനുപാതം 13.94 ശതമാനമുണ്ട്.
മുരളി രാമകൃഷ്ണൻ, എസ്ഐബി എംഡി, സിഇഒ
"പ്രതികൂല സാഹചര്യങ്ങൾക്കിടയിലും അറ്റ പലിശ വരുമാനത്തിലുണ്ടായ വർധനയും മറ്റും മൂലമാണ് മികച്ച ലാഭം നേടാനായത്. 584.30 കോടിയായിരുന്ന അറ്റ പലിശ വരുമാനം 663.11 കോടിയിലെത്തി. 13% വർധന. അടുത്ത സാമ്പത്തിക വർഷം ബാങ്ക് കൂടുതൽ മികച്ച നേട്ടം കൈവരിക്കും."