സവാള വിലക്കയറ്റം: സംഭരണത്തിന് നിയന്ത്രണം
Mail This Article
ന്യൂഡൽഹി ∙ മൊത്ത, ചില്ലറ വിൽപനക്കാർക്ക് സംഭരിക്കാവുന്ന സവാളയുടെ തോതിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനങ്ങൾക്ക് തങ്ങളുടെ കരുതൽ ശേഖരത്തിൽനിന്ന് സവാള നൽകാമെന്നും കേന്ദ്രം വ്യക്തമാക്കി. നാഫെഡും വിപണിയിൽ സവാള എത്തിക്കും. സവാള വില കുത്തനെ ഉയർന്നതോടെയാണ് വിപണിയിൽ പല വിധത്തിൽ ഇടപെടാനുള്ള സർക്കാർ തീരുമാനം.
മൊത്ത വിൽപനക്കാർക്ക് സംഭരിക്കാവുന്നത് 25 ടൺ, ചില്ലറ വിൽപനക്കാർക്ക് 2 ടൺ എന്നിങ്ങനെയാണ് ഡിസംബർ 31വരെയുള്ള നിയന്ത്രണം. ആവശ്യ സാധന നിയമ പ്രകാരമാണ് നടപടി. സവാള കയറ്റുമതി കഴിഞ്ഞ മാസംതന്നെ തടഞ്ഞിരുന്നു. ഇറക്കുമതിക്ക് ആവശ്യമായ സൗകര്യമുറപ്പാക്കാൻ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്കു സർക്കാർ നിർദേശം നൽകി.
നാസിക്കിൽ കേന്ദ്ര സർക്കാർ സംഭരിച്ചിട്ടുള്ളത് ഒരു ലക്ഷം ടണ്ണാണ്. സംസ്ഥാനങ്ങൾ ഇവിടെനിന്നു നേരിട്ട് സവാള വാങ്ങിയാൽ കിലോഗ്രാമിന് 26–28 രൂപ നൽകിയാൽ മതി. കേന്ദ്രം സംസ്ഥാനത്ത് എത്തിച്ചു നൽകണമെങ്കിൽ 30 രൂപ ഈടാക്കുമെന്ന് ഭക്ഷ്യ മന്ത്രാലയം വ്യക്തമാക്കി. ആന്ധ്ര പ്രദേശ്, ബിഹാർ, ഹരിയാന, തമിഴ്‌നാട്, തെലങ്കാന തുടങ്ങി ഏതാനും സംസ്ഥാനങ്ങൾ കേന്ദ്ര ശേഖരത്തിൽ നിന്നു സവാള വാങ്ങാൻ താൽപര്യമറിയിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കർണാടകയിലുമുണ്ടായ മഴ കാരണം വിള നശിച്ചതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം. കഴിഞ്ഞ വർഷത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 22.12% ശതമാനം വർധനയാണ് ഉള്ളത്.