ബിപിസിഎൽ; താൽപര്യപത്രം സമർപ്പിച്ചു വേദാന്ത
Mail This Article
കൊച്ചി ∙ പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ(ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്) ഓഹരി സ്വന്തമാക്കാൻ താൽപര്യ പത്രം സമർപ്പിച്ചു വേദാന്ത ഗ്രൂപ്പ്. ബിപിസിഎൽ ഏറ്റെടുക്കാൻ ആഗോള എണ്ണ ഭീമൻമാരും ഇന്ത്യയിലെ റിലയൻസ് ഇൻഡസ്ട്രീസും താൽപര്യ പത്രം സമർപ്പിച്ചില്ലെന്ന വാർത്തകൾക്കു പിന്നാലെയാണു മറ്റൊരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ വേദാന്ത ഗ്രൂപ്പ് താൽപര്യ പത്രം സമർപ്പിച്ചതായി വെളിപ്പെടുത്തിയത്. ബിപിസിഎല്ലിൽ തങ്ങൾക്കു താൽപര്യമുണ്ടെന്നു വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ മുൻപു പലവട്ടം പറഞ്ഞിരുന്നു. എണ്ണ, വാതക ബിസിനസ് രംഗത്തെ രാജ്യാന്തര സാന്നിധ്യമാണു വേദാന്ത.
പ്രമുഖ കമ്പനികൾ താൽപര്യപത്രം സമർപ്പിക്കാതിരുന്നതിനെ തുടർന്നു തുടർച്ചയായ രണ്ടാം ദിവസവും സൂചികകളിൽ ബിപിസിഎൽ ഓഹരികളുടെ വില താഴ്ന്നുതന്നെ. തിങ്കളാഴ്ച 412.85 രൂപയായിരുന്നെങ്കിൽ ചൊവ്വാഴ്ച വീണതു 395.30 രൂപയിലേക്ക്; ഇടിവ് 4.25 %. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ 383.10 രൂപയിൽ. 2.93 % ഇടിവ്. ബിപിസിഎൽ ഉൾപ്പെടെ 5 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതു കഴിഞ്ഞ നവംബറിലാണ്. താൽപര്യ പത്ര സമർപ്പണമെന്ന, വിൽപനയുടെ ആദ്യ ഘട്ടത്തിലെത്താനെടുത്തത് ഒരു വർഷം. അതേസമയം, ഡിസംബർ മധ്യത്തോടെ താൽപര്യ പത്ര പരിശോധന പൂർത്തിയാക്കി അടുത്ത ഘട്ടമായ ഫിനാൻഷ്യൽ ബിഡിലേക്കു കടക്കാനാണു കേന്ദ്ര സർക്കാർ നീക്കം.