2021 ഏപ്രിലിൽ ജെറ്റ് പറന്നേക്കും
Mail This Article
ന്യൂഡൽഹി∙ ജെറ്റ് എയർവേയ്സ് പുനരുജ്ജീവന പദ്ധതിക്കു ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചാൽ 2021 ഏപ്രിൽ മുതൽ സർവീസ് ആരംഭിച്ചേക്കും. ആദ്യ വർഷം 20 വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര സർവീസ് നടത്താനാണ് പുതിയ ഉടമകളായ യുകെ കമ്പനിയായ കാർലോക് ക്യാപിറ്റലും യുഎഇ വ്യവസായി മുരാരി ലാൽ ജലനും ചേർന്ന കൺസോർഷ്യത്തിന്റെ തീരുമാനമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. ഇപ്പോൾ 12 വിമാനങ്ങളാണ് കമ്പനിക്കുള്ളത്. ഇതു വിറ്റു പുതിയ വിമാനങ്ങൾ വാങ്ങാനാണ് ആലോചന.
5 വർഷം കൊണ്ട് 100 വിമാനങ്ങളാക്കാനും രാജ്യാന്തര സർവീസ് പുനരാരംഭിക്കാനും ലക്ഷ്യമിടുന്നു. കടം നൽകിയ ബാങ്കുകൾക്കെല്ലാം കൂടി തത്തുല്യ തുകയ്ക്ക് ആനുപാതികമായി എയർലൈൻസിൽ 9.5%വും പ്രിവിലജ് യാത്രാപദ്ധതിയായ ഇന്റർമൈൽസിൽ 7.5% ഓഹരിയും നൽകുമെന്നാണ് ട്രൈബ്യൂണലിനു സമർപ്പിച്ച പദ്ധതിയിലുള്ളത്. സാമ്പത്തിക പരാധീനതയിൽ വീണുപോയ ജെറ്റ് എയർവേയ്സിന്റെ 40,000 കോടിയോളം വരുന്ന ബാധ്യതകളും പുതിയ ഉടമകൾക്ക് ഏറ്റെടുക്കേണ്ടി വരും. എസ്ബിഐ, യെസ് ബാങ്ക്, പിഎൻബി, ഐഡിബിഐ എന്നിവർക്കു മാത്രം 25,000 കോടിയിലേറെ നൽകാനുണ്ട്.