യുവ മാസ്റ്റർമൈൻഡിൽ ഒന്നാം സ്ഥാനം നേടിയ കറവയന്ത്രത്തിന് പേറ്റന്റ്
Mail This Article
കോട്ടയം∙ 2019ൽ മലയാള മനോരമ–ഐബിഎസ് ‘യുവ മാസ്റ്റർമൈൻഡ്’ പൊതുവിഭാഗത്തിൽ വിജയം നേടിയ, ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന കറവയന്ത്രത്തിനു പേറ്റന്റ് ലഭിച്ചു. വയനാട് വെറ്ററിനറി സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ ഡോ.ജോൺ ഏബ്രഹാം, വെള്ളായണി കാർഷിക കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ.ഡി.ധലിൻ, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ അഡ്ജങ്ക്റ്റ് പ്രഫസർ ഡോ.ജിപ്പു ജേക്കബ് എന്നിവരുടെ പേരിലാണ് പേറ്റന്റ്. 2033 വരെയാണു കാലാവധി.
പശുക്കറവയിൽ നൈപുണ്യമുള്ളവരുടെ എണ്ണം കുറഞ്ഞു വരുന്നതാണ് ഈ പ്രോജക്ടിന്റെ ആശയത്തിലേക്കു നയിച്ചത്. വയനാട്ടിലെ വെറ്ററിനറി സർവകലാശാല ക്യാംപസിലായിരുന്നു പ്രധാനമായും പ്രോജക്ടിന്റെ വികസനം. വൈദ്യുതി ഉപയോഗിച്ചുള്ള കറവയന്ത്രങ്ങളുടെ വിലയോ ചെലവോ മനുഷ്യ ഊർജത്തിൽ പ്രവർത്തിക്കുന്ന ഈ യന്ത്രത്തിനില്ല.
പശുക്കളുടെ അകിടിൽ കപ്പുകൾ ഘടിപ്പിക്കുകയും അവയിലെ മർദം പമ്പ് ഉപയോഗിച്ച് കുറയ്ക്കുകയും ചെയ്ത് അകിടിൽനിന്നു ചുരത്തുന്ന പാൽ വലിച്ചെടുക്കുന്നതാണു രീതി. പമ്പിന് വലിച്ചെടുക്കലിന് ആവശ്യമായ ഊർജം ലഭിക്കുന്നത് സൈക്കിൾ ചവിട്ടുന്നതു പോലെ, യന്ത്രത്തിന്റെ പെഡൽ ചവിട്ടിക്കറക്കുന്നതു വഴിയാണ്.