ADVERTISEMENT

യൂലിപ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് പോളിസികളിലെ നിക്ഷേപങ്ങൾക്ക് സാധാരണ മ്യൂച്വൽ ഫണ്ടുകളെപ്പോലെ നികുതി ചുമത്താനുള്ള ബജറ്റ് നിർദ്ദേശങ്ങളിൽ നിന്ന് രണ്ടര ലക്ഷം വരെ വാർഷിക നിക്ഷേപമുള്ള യൂലിപ്പുകളെ ഒഴിവാക്കിയിരിക്കുന്നു. ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കുമ്പോൾ ഒരു നിക്ഷേപം കൂടി കരുതിയാണ് സാധാരണക്കാരും ഇടത്തരക്കാരുമായ കുടുംബങ്ങൾ യൂലിപ്പുകളിൽ നിക്ഷേപിക്കുന്നത്. ഓഹരികൾക്കും മറ്റും വിപണിയിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക മെച്ചം ചെറുനിക്ഷേപകർക്കും യൂലിപ്പിലൂടെ പ്രയോജനപ്പെടുത്താൻ ഈ വർഷത്തെ ബജറ്റിലെ തീരുമാനം ഉപകാരപ്രദമാകും. ഇൻഷുറൻസും നിക്ഷേപ സാദ്ധ്യതകളും ഒരുമിക്കുന്ന യൂലിപ്പുകളെക്കുറിച്ച് അടുത്തറിഞ്ഞു മാത്രം നിക്ഷേപം നടത്തേണ്ടതുണ്ട്.

 ഇരട്ട പ്രയോജനം 

പ്രീമിയമായി അടയ്ക്കുന്ന പണം സാധാരണ മ്യൂച്വൽ ഫണ്ടുകളുടേതുമാതിരി ഓഹരികൾ, കടപ്പത്രങ്ങൾ തുടങ്ങിയ സാമ്പത്തിക ആസ്തികളിൽ നിക്ഷേപിക്കുകയാണ് യൂലിപ്പുകളിൽ. ഓഹരി, കടപ്പത്രം എന്നിങ്ങനെ വ്യത്യസ്ത ഫണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിനും മൂലധന വളർച്ച അനുസരിച്ചു ഫണ്ടുകൾ സ്വിച്ച് ചെയ്യുന്നതിനും സൗകര്യമുണ്ട്. നിക്ഷേപ വളർച്ചയിൽ യൂണിറ്റുകളുടെ എൻഎവി അഥവാ മൂല്യം വ്യത്യാസപ്പെടുന്നത് നിക്ഷേപകന് നേരിട്ടറിയാം.

നിക്ഷേപത്തോടൊപ്പം തന്നെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും യൂലിപ്പിൽ ലഭിക്കും. 5 വർഷ കാലാവധിക്കുമുൻപ് അടച്ച പണം തിരിച്ചെടുക്കാനാവില്ല. നിക്ഷേപ കാലാവധി എത്തുമ്പോൾ ഇൻഷുറൻസ് ചെലവുകളും മറ്റും കഴിച്ച് യൂണിറ്റുകളിൽ ബാക്കി നിൽക്കുന്ന തുക പോളിസി ഉടമയ്ക്കു തിരികെ നൽകുന്നു. ഇതിനിടയിൽ നിക്ഷേപകൻ മരണമടഞ്ഞാൽ യൂണിറ്റുകളിലെ മൂലധനവും ഇൻഷുറൻസ് പരിരക്ഷാ തുകയും കൂടി ആശ്രിതർക്കു തിരികെ ലഭിക്കും. ചുരുക്കിപ്പറഞ്ഞാൽ ലൈഫ് ഇൻഷുറൻസും ഭേദപ്പെട്ട നിക്ഷേപ അവസരവും കൂടി സംയോജിക്കുന്ന സേവനമാണ് യൂലിപ്പുകളിൽ ലഭിക്കുക.

 ഒന്നും സൗജന്യമല്ല 

അടയ്ക്കുന്ന പ്രീമിയം തുകയിൽ നിന്ന് പലവിധ ചെലവുകൾ ഇൻഷുറൻസ് കമ്പനി കിഴിവു ചെയ്‌തെടുക്കും. കമ്മിഷൻ തുടങ്ങിയ പ്രാരംഭ ചെലവുകൾക്കായി പ്രീമിയം അലോക്കേഷൻ ചാർജ്, നിക്ഷേപത്തുക വിപണിയിൽ നിക്ഷേപിക്കുന്നതിനു വേണ്ടിവരുന്ന ഫണ്ട് മാനേജ്‌മെന്റ് ചെലവുകൾ എന്നിവ കൂടാതെ ഇൻഷുറൻസ് പരിരക്ഷയ്ക്കായി മോർട്ടാലിറ്റി ചാർജ്, പോളിസി അഡ്മിനിസ്ട്രേഷൻ ചാർജ്, ഫണ്ട് സ്വിച്ചിങ് ചാർജ്, ഭാഗികമായി തുക പിൻവലിക്കുന്നതിനുള്ള ചാർജ് എന്നിവയാണ് ഇവയിൽ  പ്രധാനം. 

ഓൺലൈൻ സംവിധാനത്തിലൂടെ പോളിസികൾ വാങ്ങുമ്പോൾ പല ചാർജുകളും ഒഴിവാക്കപ്പെടുകയോ തീരെ കുറയുകയോ ചെയ്യുന്നുണ്ട്. യൂലിപ്പുകളിൽ ഈടാക്കാവുന്ന ഫണ്ട് മാനേജ്മെന്റ് ചാർജിന് ഫണ്ട് മൂല്യത്തിന്റെ 1.35 ശതമാനമായി പരിധി വച്ചിട്ടുണ്ട്. നിക്ഷേപകന്റെ പ്രായം, ഇൻഷുറൻസ് കാലാവധി, തിരഞ്ഞെടുക്കുന്ന പരിരക്ഷത്തുക എന്നിവയനുസരിച്ച്‌ 1000 രൂപയുടെ പരിരക്ഷയ്ക്ക് ഒരു രൂപ മുതൽ 30 രൂപ വരെ മോർട്ടാലിറ്റി ചാർജ് ഈടാക്കുന്നുണ്ട്. പരമ്പരാഗത പോളിസികളെ അപേക്ഷിച്ച്, യൂണിറ്റുകളുടെ അറ്റ ആസ്തിമൂല്യം എന്നിങ്ങനെ ഓരോ ഇനങ്ങളിലും കിഴിവ് ചെയ്‌തെടുക്കുന്ന ചെലവുകൾ എത്രയാണെന്ന് നിക്ഷേപകന് അറിയാൻ സാധിക്കും.

 കൂടുതൽ അറിയണം

താൽക്കാലിക ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ  വിപണി രേഖപ്പെടുത്തിയിട്ടുള്ള രണ്ടക്ക മൂലധന  വളർച്ച നിരക്ക് ലഭിക്കാനുള്ള സാധ്യതയാണ് യൂ ലി പ്പു കൾ നൽകുന്നത്. പ്രീമിയം തുകയിൽനിന്നു കമ്പനികൾ കുറവുചെയ്‌തെടുക്കുന്ന വിവിധയിനം ചെലവുകൾ മൂലധന ചോർച്ചയുണ്ടാക്കും. വ്യത്യസ്ത കമ്പനികൾ ഈടാക്കുന്ന തുകകൾ താരതമ്യം ചെയ്തു നോക്കണം. യഥാർത്ഥ ഇൻഷുറൻസ് പ്രീമിയം ആയ മോർട്ടാലിറ്റി ചാർജുകൾ എത്രയെന്നതു പ്രധാനമാണ്. മോർട്ടാലിറ്റി ചാർജ് എടുക്കുന്ന എല്ലാ പോളിസികളിലും, ക്ലെയിം ഉണ്ടാകുമ്പോൾ ബാക്കി നിൽക്കുന്ന മൂലധന ത്തോടൊപ്പം ഇൻഷുറൻസ് പരിരക്ഷ തുകയും കൂടി ഉറപ്പായും അനന്തരാവകാശികൾക്ക് ലഭിക്കുന്ന പോളിസികൾ തിരഞ്ഞെടുക്കണം.

ബജറ്റ് പ്രഖ്യാപനം 

ഒരു വ്യക്തി രണ്ടര ലക്ഷം ലക്ഷം രൂപ വരെ യൂലിപ്പുകളിൽ  നടത്തുന്ന വാർഷിക നിക്ഷേപങ്ങൾക്ക് എക്സെംപ്റ്റ്-എക്സെംപ്റ്റ്-എക്സെംപ്റ്റ് (EEE) എന്ന നിലയിൽ നികുതിയിളവ് ഉറപ്പാക്കുന്നതാണ് ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനം. ഒന്നര ലക്ഷം രൂപ എന്ന പരിധിക്കുള്ളിൽ മറ്റു നിക്ഷേപങ്ങളോടൊപ്പം  യൂലിപ് നിക്ഷേപങ്ങൾക്ക് ഇളവ് ലഭിക്കും. അടയ്ക്കുന്ന പ്രീമിയം തുകയുടെ 10 ഇരട്ടിയിൽ കുറയാത്ത തുകയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉള്ള പോളിസികൾക്കു മാത്രമേ നികുതിയിളവുള്ളൂ. 2.5 ലക്ഷം രൂപ വരെ വാർഷിക നിക്ഷേപമുള്ള യൂലിപ്പുകൾക്കു വട്ടമെത്തുമ്പോൾ ലഭിക്കുന്ന ഉയർന്ന മൂലധനത്തിന് ദീർഘകാല ക്യാപിറ്റൽ ഗെയിൻ നികുതി നൽകേണ്ടതില്ല. ഇപ്പോൾ തന്നെ യൂലിപ്പുകളിൽ ഫണ്ടുകൾ മാറ്റി നിക്ഷേപിക്കുമ്പോൾ സെക്യൂരിറ്റി ട്രാൻസാക്‌ഷൻ നികുതി ഒഴിവാക്കിയിട്ടുള്ളതിനാൽ തുടർന്നും നികുതി നൽകേണ്ട. മാത്രമല്ല ഭാഗികമായി മൂലധനം പിൻവലിക്കുമ്പോഴും നികുതി വരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com