ADVERTISEMENT

ന്യൂഡൽഹി∙ വാഹന സ്ക്രാപ്പേജ് നയം നടപ്പാക്കുമ്പോൾ നിലവിൽ ആക്രിക്കച്ചവടം നടത്തുന്നവരെ പൊളിക്കൽ കേന്ദ്രങ്ങളുടെ ഏജന്റുമാരാക്കുന്നത് ഗതാഗതമന്ത്രാലയം പരിഗണിക്കും. അവരെക്കൂടി പദ്ധതിയുടെ ഭാഗമാക്കുമെന്ന് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന വാഹനങ്ങൾ പൊളിക്കൽ കേന്ദ്രങ്ങളിൽ എത്തിക്കാൻ സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപടികളെടുക്കും. അത്തരം വാഹനങ്ങളുടെ ഉടമകളെ കണ്ടെത്തി വാഹനം ഡീ റജിസ്റ്റർ ചെയ്ത് പൊളിക്കും. ഓരോ വർഷവും പൊളിക്കുന്ന വാഹനങ്ങളുടെ ഡേറ്റാ ബേസ് കേന്ദ്രസർക്കാർ തയാറാക്കും. നിലവിൽ വാഹനം പൊളിച്ചു വിൽക്കുന്ന ജോലികളിലുള്ളവരെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് ആലോചനകൾ നടക്കുകയാണ്. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്താവും തീരുമാനത്തിലെത്തുക.

യഥാർഥ ഉടമ തന്നെയാണോ വാഹനം പൊളിക്കൽ കേന്ദ്രങ്ങളിൽ എത്തിക്കുന്നതെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് കൊടുക്കുന്നത്. പുതിയ വാഹനം വാങ്ങുമ്പോഴുള്ള ആനുകൂല്യങ്ങൾക്ക് ഇത് ആവശ്യമാണ്. വ്യാപകമായ പൊളിക്കൽ നടക്കുമ്പോൾ വാഹനങ്ങളുടെ ഓയിലും മറ്റും പരിസ്ഥിതി മലിനീകരണമുണ്ടാക്കുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ഗതാഗത മന്ത്രാലയവും ഈ രംഗത്തെ വിദഗ്ധരും വ്യക്തമാക്കി. പൊളിക്കുന്നതിന് കൃത്യവും വ്യക്തവുമായ മാനദണ്ഡം ഉണ്ടാകുമ്പോൾ മാലിന്യ സംസ്കരണത്തിനും നടപടികളുണ്ടാകുമെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അനുമിത ചൗധരി ‘മനോരമ’യോടു പറഞ്ഞു.

ഇതുവരെ വഴിവക്കിലും മറ്റുമിട്ടു പൊളിക്കുമ്പോൾ ഓയിലും മറ്റും മണ്ണിൽ കലർന്നിരുന്നു. പുതിയ പൊളിക്കൽ കേന്ദ്രങ്ങൾക്ക് ഇതെല്ലാം ശാസ്ത്രീയമായി പരിഹരിക്കാനുള്ള സംവിധാനമുണ്ടാകും. 20 വർഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ചെറുകിട വാഹനങ്ങളും 15 വർഷത്തിലേറെ പഴക്കമുള്ള 34 ലക്ഷം ചെറുകിട വാഹനങ്ങളും രാജ്യത്തുണ്ട്. 15 വർഷം കഴി‍ഞ്ഞ 15 ലക്ഷം വാണിജ്യ വാഹനങ്ങളുമുണ്ട്. ഇവ മറ്റു വാഹനങ്ങളെക്കാൾ 10–12 ഇരട്ടി അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിനു പരിഹാരമാകുമെന്നും കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയുമെന്നതു പുതിയ നയത്തിന്റെ മെച്ചമാണെന്നും അനുമിത പറഞ്ഞു. 

സർക്കാർ പ്രതീക്ഷിക്കുന്നത്

ഈ മേഖലയിലേക്ക് ഏകദേശം 10000 കോടിയുടെ നിക്ഷേപവും 35,000 തൊഴിലവസരങ്ങളും ഉണ്ടാക്കും. 

പുതിയ വാഹനങ്ങളുടെ വിൽപന വർധിക്കുന്നതു മൂലം സംസ്ഥാനങ്ങളുടെ ജിഎസ്ടി വരുമാനത്തിൽ വർധനയുണ്ടാകും.

അന്തരീക്ഷ മലിനീകരണം 25–30% കുറയും. 

കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള നയം കൂടിയാകുമ്പോൾ ഇന്ധന ഇറക്കുമതിച്ചെലവ് കുറയും. 

റോഡ് സുരക്ഷ വർധിക്കും. 

വിവിധ വ്യവസായങ്ങൾക്ക് ചെലവു കുറഞ്ഞ അസംസ്കൃത വസ്തുക്കൾ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com