പ്രതിമാസ ബിൽ: ഇപ്പോഴത്തെ രീതി 6 മാസം കൂടി തുടരും
Mail This Article
കൊച്ചി∙ ഫോൺ ബിൽ, റീചാർജ്, ഡിടിഎച്ച് റീചാർജ്, ഒടിടി മാസവരിസംഖ്യ തുടങ്ങിയ ഇനങ്ങളിൽ വരിക്കാരുടെ ബാങ്ക് അക്കൗണ്ടിൽനിന്നോ പേയ്മെന്റ് വോലറ്റുകളിൽനിന്നോ ക്രെഡിറ്റ് കാർഡുകളിൽനിന്നോ പണമെടുക്കാൻ ഓരോ തവണയും ഉപയോക്താവിന്റെ അനുവാദം വാങ്ങണമെന്ന വ്യവസ്ഥ നടപ്പാക്കാൻ റിസർവ് ബാങ്ക് 6 മാസം കൂടി സമയം നൽകി. ഇന്നുമുതൽ പുതിയ രീതി നടപ്പാകേണ്ടതായിരുന്നെങ്കിലും സാങ്കേതികമായി തയാറെടുത്തിട്ടില്ലെന്നു ചില ധനസ്ഥാപനങ്ങൾ അറിയിച്ചതിനാലാണ് സമയപരിധി നീട്ടിയത്.
സെപ്റ്റംബർ 30 ആണു പുതിയ സമയപരിധി. ഉപയോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടാകുമെന്നതു കണക്കിലെടുത്താണ് കൂടുതൽ സമയം നൽകുന്നതെന്നും പുതിയ സമയപരിധിക്കുള്ളിൽ സംവിധാനം ശരിയായില്ലെങ്കിൽ ധനസ്ഥാപനങ്ങൾ കർശന നടപടി നേരിടേണ്ടിവരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.തട്ടിപ്പുസാധ്യതകളിൽനിന്ന് ഉപയോക്താക്കളെ രക്ഷിക്കാനുള്ള നടപടിയായാണ് അഡീഷനൽ ഫാക്ടർ ഓഥന്റിഫിക്കേഷൻ ആയി അനുവാദം (എസ്എംഎസ്, ഒടിപി) വേണമെന്നു തീരുമാനിച്ചത്.