സഹകരണ ബാങ്കിങ് മേഖല ആർബിഐ നിയന്ത്രണത്തിൽ: നിയമം ഇന്നു പ്രാബല്യത്തിൽ
Mail This Article
ന്യൂഡൽഹി∙ സഹകരണ ബാങ്കിങ് മേഖലയ്ക്കു മേൽ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ. സർവീസ് സഹകരണ ബാങ്കുകളും കാർഷിക ഗ്രാമവികസന ബാങ്കുകളും ഇന്നു മുതൽ പേരിനൊപ്പം ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്നീ പദങ്ങൾ ഉപയോഗിക്കരുതെന്നു നിയമം വ്യവസ്ഥ ചെയ്യുന്നു.
സഹകരണസംഘം എന്ന പേരിലായിരിക്കണം പ്രവർത്തനം. നിക്ഷേപ, വായ്പ ബാങ്കിങ് ഇടപാടുകൾ വോട്ടവകാശമുള്ള എ ക്ലാസ് മെംബർമാരുമായി മാത്രമേ പാടുള്ളൂ. മറ്റുള്ളവരിൽ നിന്നു നിക്ഷേപം സ്വീകരിക്കാനാവില്ല.
ഇനി മുതൽ ചെക്ക് കൊടുക്കാനോ സ്വീകരിക്കാനോ പാടില്ല. സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കാൻ ചെക്കിനു പകരം വിത്ഡ്രോയിങ് സ്ലിപ് നൽകണം. സഹകരണ ബാങ്കുകളുടെ ഓഹരി കൈമാറ്റം ചെയ്യാൻ റിസർവ് ബാങ്കിനു കഴിയും.
കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ കർഷകർക്കു ലഭ്യമാക്കുന്നതിനു വേണ്ടി ജില്ലാ ബാങ്കുകളിൽ തുടങ്ങിയ ‘മിറർ’ അക്കൗണ്ടുകളുടെ സേവനം നഷ്ടമാകും. മറ്റു വാണിജ്യ ബാങ്കുകളുമായി ചേർന്നു കേരളത്തിലെ പല സർവീസ് സഹകരണ ബാങ്കുകളും ഓൺലൈൻ പണമിടപാട് സേവനങ്ങളായ ആർടിജിഎസ്, നെഫ്റ്റ് എന്നിവ നടത്തിയിരുന്നു. ഇനി അവയ്ക്ക് അനുമതിയുണ്ടാകില്ല.