നിക്ഷേപകർ ഒഴുകുന്നു; കിൻഫ്ര പാർക്കുകൾ നിറഞ്ഞു
Mail This Article
കൊച്ചി∙ കിൻഫ്രയുടെ നിലവിലുള്ള പാർക്കുകളിലെ സ്ഥലവും കെട്ടിടങ്ങളിലെ നിർമിത സൗകര്യവും തീരുന്നു. കൂടുതൽ സ്ഥലം ഏറ്റെടുത്ത് പുതിയ പാർക്കുകൾ ആരംഭിക്കാൻ കിൻഫ്ര ഊർജിത ശ്രമം തുടങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള കിൻഫ്ര പാർക്കുകളിൽ ടാറ്റ കമ്പനി നിക്ഷേപം നടത്താനൊരുങ്ങുകയാണ്. ഒരിടത്ത് സ്ഥലവും മറ്റൊരിടത്ത് കെട്ടിടവും ഏറ്റെടുക്കും. കിൻഫ്രയ്ക്ക് 3 ലക്ഷം ചതുരശ്രയടി നിർമിത സ്ഥലം മാത്രമാണ് ബാക്കിയുള്ളത്. ടാറ്റ അതിൽ 2 ലക്ഷം ചതുരശ്രയടി എടുത്തേക്കും. ബാക്കി ഒരു ലക്ഷം ചതുരശ്രയടി നിർമിത സ്ഥലം മാത്രമാണെന്നതിനാൽ പുതിയ കെട്ടിടങ്ങൾക്കും കിൻഫ്ര തുടക്കമിടേണ്ടി വരും.
കണ്ണൂരിൽ വിമാനത്താവളത്തോടു ചേർന്ന് 5000 ഏക്കർ ഏറ്റെടുക്കാനുള്ള ശ്രമം വിവിധ ഘട്ടങ്ങളിലാണ്. 1000 ഏക്കർ ഒരു വർഷത്തിനകം ലഭിക്കും. കൽപറ്റയ്ക്കടുത്തു സ്ഥാപിക്കുന്ന കോഫി പാർക്കിന് സ്ഥലങ്ങൾ കണ്ടുവച്ചെങ്കിലും തീരുമാനം ആയിട്ടില്ല. ഇവിടെ കാർബൺ നിർഗമനം ഏറ്റവും കുറച്ച് ഉൽപാദിപ്പിച്ച കോഫി എന്നനിലയിൽ വിദേശവിപണി പിടിക്കാൻ കാർബൺ ന്യൂട്രൽ കോഫി പാർക്ക് സ്ഥാപിക്കുകയാണ് ഉദ്ദേശ്യം. കഞ്ചിക്കോട്ട് നിലവിലുള്ള കിൻഫ്ര പാർക്കിനുള്ളിലെ ഭക്ഷ്യപാർക്കിനോടു ചേർന്ന് 5 ഏക്കറിൽ റൈസ് പാർക്കും സ്ഥാപിക്കുകയാണ്.
കോവിഡ് കാലത്തും നിക്ഷേപകർ എത്തി
കോവിഡ് കാലമായിട്ടും കിൻഫ്ര പാർക്കുകളിൽ നിക്ഷേപകർക്കു കുറവില്ലായിരുന്നുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 200 ഏക്കർ സ്ഥലം 2020ൽ വിവിധ കമ്പനികൾക്ക് നൽകി. 2019–20ൽ 224 ഏക്കർ സ്ഥലം അനുവദിച്ചിരുന്നു. 267 യൂണിറ്റുകൾ പുതുതായി വരികയും ചെയ്തു. ഇവിടങ്ങളിലായി 8000ൽ ഏറെ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.