ഇന്ധനവില മേയിൽ കൂടിയത് 18 തവണ; 6 മാസത്തിനിടെ പെട്രോളിന് 11 രൂപ വിലവർധന
Mail This Article
കൊച്ചി ∙ രാജ്യം കോവിഡ് ദുരിതത്തിൽ നീറുമ്പോഴും പെട്രോൾ – ഡീസൽ വിലകൾ ആകാശം തൊടാൻ കൊതിച്ചാണു കുതിപ്പ്. 6 മാസത്തിനിടെ, പെട്രോളിനുണ്ടായ വിലവർധന 11 രൂപയിലേറെ. ഈ വർഷം ജനുവരി ഒന്നിനു ലീറ്ററിന് 84 – 86 രൂപയായിരുന്നു കേരളത്തിലെ വില. ഇപ്പോഴത് 95 – 98 രൂപ. പ്രീമിയം പെട്രോൾ വില പല സംസ്ഥാനങ്ങളിലും 100 രൂപയെന്ന നാഴികക്കല്ലും കടന്നു. കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ മാർച്ച് – ഏപ്രിൽ മാസങ്ങളിൽ ‘നിയന്ത്രിക്കപ്പെട്ട’ വിലകൾ പിന്നീടു കുതിച്ചുയരുകയായിരുന്നു. മേയിൽ മാത്രം വില വർധിച്ചതു 18 തവണ.
ക്രൂഡ് വില വർധനയെ പഴിച്ച്
രാജ്യാന്തര വിപണിയിൽ ബ്രന്റ് ക്രൂഡ് ഓയിൽ ബാരലിന് 72.62 ഡോളറായിരുന്നു ഇന്നലെ വില. ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുമ്പോൾ ആനുപാതികമായി രാജ്യത്തെ ഇന്ധന വില വർധിപ്പിക്കാതെ കഴിയില്ലെന്നായിരുന്നു പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്റെ വാദം. എന്നാൽ, ജനുവരിയിൽ ക്രൂഡ് ഓയിൽ ബാരലിന് ഏകദേശം 51 ഡോളറായിരുന്നപ്പോഴും ഇന്ത്യയിൽ പെട്രോൾ വില 85 രൂപയ്ക്കു മുകളിലായിരുന്നു. ക്രൂഡ് വില താഴ്ന്ന ഘട്ടങ്ങളിലും നികുതി വർധിപ്പിച്ചും വില താഴാതെ നോക്കുകയാണു കേന്ദ്ര സർക്കാർ ചെയ്തത്.
സർക്കാരിന്റെ വരുമാന വഴി
ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാൻ പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടു കാലമേറെയായി. ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ പെട്രോൾ ലീറ്ററിനു ശരാശരി 75 രൂപയ്ക്കു വിൽക്കാൻ കഴിയുമെന്നാണു വിലയിരുത്തൽ. എന്നാൽ, അതിനുള്ള സാധ്യതകൾ കുറവാണു താനും.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു ലഭിക്കുന്ന 5 ലക്ഷം കോടി രൂപയുടെ നികുതി വരുമാനം 2 – 2.5 ലക്ഷം കോടിയായി കുറയുമെന്നതു തന്നെ പ്രധാന കാരണം. ജിഎസ്ടിയുടെ ഉയർന്ന നികുതി സ്ലാബ് 28 % ആണ്. പെട്രോളിയം ഉൽപന്നങ്ങളെ ഉൾപ്പെടുത്തിയാലും പരമാവധി ഈടാക്കാൻ കഴിയുന്ന നിരക്കാണിത്. ഇപ്പോൾ ഈടാക്കി വരുന്നത് ഏകദേശം 60 %.
Content Highlight: Petrol-Diesel price