ADVERTISEMENT

കൊച്ചി∙ നിക്ഷേപകരുടെ പണം കൈകാര്യം ചെയ്യുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കു വേണ്ടത് കർശന അച്ചടക്കം. ധൂർത്ത് അരുത്, പണം മറ്റു മേഖലകളിലേക്ക് മാറ്റരുത്. പ്രമോട്ടർമാരുടെ ചെലവേറിയ ആഡംബരങ്ങൾ അരുത്. പറയുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖ ലിസ്റ്റഡ് ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ്.

എത്രയോ ധനകാര്യ സ്ഥാപനങ്ങൾ തകരുന്നു. ചിലത് മനഃപൂർവം പ്രമോട്ടർ മുങ്ങുന്നതു മൂലം തകരുന്നതായിരിക്കും. മറ്റു ചിലത് നിക്ഷേപകരുടെ പണം പലതരം ബിസിനസുകൾക്കായി വകമാറ്റിയതു മൂലം നിൽക്കക്കള്ളിയില്ലാതെ പൊളിയുന്നതാവും. അതാണ് കർശന അച്ചടക്കം വേണമെന്നു പറഞ്ഞതെന്ന് 80 വർഷത്തെ ബിസിനസ് പരിചയമുള്ള മുത്തൂറ്റ് എം.ജോർജ് ഗ്രൂപ്പിന്റെ സാരഥി പറയുന്നു.

കുട്ടിക്കാലത്ത് കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിൽ പഠിക്കുമ്പോൾ അപ്പൻ ഓരോരോ ജോലികൾ എല്ലാ മക്കൾക്കും തരുമായിരുന്നു. ചിലപ്പോൾ രാവിലെ ബ്രാഞ്ച് തുറക്കാൻ കൂടെപ്പോകും. വൈകിട്ട് സ്കൂൾ വിട്ടു വന്നിട്ട് ബ്രാഞ്ചിലിരുന്നത് കവറുകളിൽ സ്റ്റാമ്പ് ഒട്ടിക്കുക, സീൽ അടിക്കുക തുടങ്ങിയ ചെറിയ ജോലികളുണ്ട്. അങ്ങനെ പഠിച്ചു വളർന്നാണ് ഇന്നു കാണുന്ന നിലയിലെത്തിയത്.

തിരുവനന്തപുരത്ത് വഴുതക്കാട്ട് മുത്തൂറ്റിന്റെ തന്നെ ചെറിയൊരു കെട്ടിടത്തിലെ താഴത്തെ നിലയിൽ വളരെ ലളിതമായി അലങ്കരിച്ച ഓഫിസിൽ ഇരുന്നാണ് ജോർജ് ജേക്കബ് മുത്തൂറ്റിന്റെ പ്രവർത്തനം. വാഹനം മെഴ്സിഡസോ, ഓഡിയോ ഒന്നുമല്ല, ഇന്നോവ ക്രിസ്റ്റ. പഴയ കാലത്ത് ബിസിനസ് യാത്രകൾക്കു പോകുമ്പോൾ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിക്കുന്ന പതിവുപോലും ഇല്ലായിരുന്നു. മുത്തൂറ്റ് രാജ്യത്ത് ഒന്നാം സ്ഥാനത്തു നിൽക്കുന്ന നിക്ഷേപകരുടെ വിശ്വാസം കൊണ്ടാണ്. 

തങ്ങളുടെ പണം ഇവിടെ സുരക്ഷിതമായിരിക്കുമെന്ന വിശ്വാസം. ആ വിശ്വാസം നിലനിർത്താൻ കഴിഞ്ഞതിനു പിന്നിൽ ധൂർത്ത് ഒഴിവാക്കി ഏകാഗ്രതയോടെയുള്ള പ്രവർത്തനമുണ്ട്. നിക്ഷേപ സ്ഥാപനം തുടങ്ങിയാലുടൻ ആദ്യം വലിയൊരു കാറ് പിന്നെ അതിലും വലിയ കാറ്...വളരെ വലിയ വീട്...അങ്ങനെ ചെയ്യുന്നവരുണ്ട്. മറ്റു ബിസിനസുകളിലേക്ക് ഫണ്ട് മാറ്റിയാൽ ഉറപ്പിക്കാം – ഈ ബിസിനസ് സസ്റ്റെയ്ൻ ചെയ്യാൻ കഴിയില്ല.

എന്നും രാവിലെ എല്ലാ സ്റ്റാഫും പങ്കെടുക്കുന്ന പ്രാർഥനയോടെയാണ് ഓഫിസ് ആരംഭിക്കുക. സ്വർണ പണയ സ്ഥാപനങ്ങളിൽ കർശന സുരക്ഷ നിർദ്ദേശങ്ങളുണ്ട്. അകത്തു നിന്നോ പുറത്തു നിന്നോ തട്ടിപ്പും വെട്ടിപ്പും തടയാൻ കഴിയുംവിധമുള്ള നിർദ്ദേശങ്ങളിൽ പലതും അനുഭവത്തിൽ നിന്നു തന്നെ ഉരുത്തിരിഞ്ഞതാണ്. പണയം വയ്ക്കാൻ കൊണ്ടുവരുന്ന സ്വർണത്തിന്റെ മാറ്റ് നോക്കാൻ ജീവനക്കാർക്കു പരിശീലനമുണ്ട്.

മാത്രമല്ല സ്ഥാപനം ഉപഭോക്തൃസൗഹൃദപരമായിരിക്കണമെന്ന് ജോർജ് ജേക്കബ് പറയുന്നു. ഉപഭോക്താക്കൾക്കു വേഗത്തിൽ സേവനം നൽകുക മാത്രമല്ല നല്ല പെരുമാറ്റവും ഉണ്ടാകണം. പണയ സ്വർണം ലേലം ചെയ്താൽ മുതലും പലിശയും കിട്ടിയ ശേഷം ബാക്കിയുണ്ടെങ്കിൽ ഇടപാടുകാരന് തിരിച്ചുകൊടുക്കണം.

മുത്തൂറ്റിന്റെ സിസ്റ്റംസ് ആന്റ് പ്രൊസീജർ ഇന്നും മാതൃകയാണ്. ഗൗരവപൂർവം നടത്തുന്ന മറ്റു സ്ഥാപനങ്ങൾ അത് ഫോളോ ചെയ്യുന്നു. അതാണ് മുത്തൂറ്റിനെ ബിസിനസിൽ മാത്രമല്ല നിക്ഷേപകരുടെ ഹൃദയങ്ങളിലും ഒന്നാം സ്ഥാനത്തെത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com