ADVERTISEMENT

അമേരിക്കൻ കമ്പനിയായ ഫോഡ് ഇന്ത്യയിൽ ലക്ഷക്കണക്കിനു കാർ വിൽക്കുന്ന കമ്പനിയല്ലെങ്കിലും ഇന്ത്യക്കാർക്കു താൽപര്യമുള്ള ബ്രാൻഡ് ആയിരുന്നു. 1995ൽ മഹീന്ദ്രയുമായി കൈകോർത്ത് ഇവിടെ പ്രവർത്തനം ആരംഭിച്ച ഫോഡിന്റെ എസ്കോർട്ട് എന്ന സെഡാൻ സുഖയാത്രയ്ക്കു പേരെടുക്കുകയും ചെയ്തു. പിന്നീട് ഐക്കൺ ആയിരുന്നു ഫോഡിന്റെ മുഖമുദ്ര. പിന്നെ ഫ്യൂഷൻ എന്ന ക്രോസോവർ വന്നു. അവയും ഉടമകൾക്കു യാത്രാസുഖവും ഡ്രൈവിങ് സുഖവും ഉറപ്പാക്കിയെങ്കിലും പരിപാലനച്ചെലവു കൂടുതലും റീസെയിൽ മൂല്യം കുറവും ഒക്കെ ആയതിനാൽ വിൽപനഗ്രാഫ് ഉയർന്നില്ല.

ഘടകങ്ങൾ മിക്കതും ഇറക്കുമതി ചെയ്യുന്നതാകയാൽ സർവീസ്–സ്പെയേഴ്സ് ചെലവ് വളരെ കൂടുതലാണെന്ന ദുഷ്പേര് അതിവേഗം വിപണിയിൽ പടർന്നു. ഇതിനിടെ മോൻഡിയോ എന്ന പ്രീമിയം സെഡാൻ വന്നെങ്കിലും മാർക്കറ്റിൽ ചലനമുണ്ടാക്കിയില്ല. 1998ൽ മഹീന്ദ്രയുമായുള്ള കൂട്ടുകെട്ടൊക്കെ വിട്ട് ഇന്ത്യയിൽ സ്വന്തമായി വാഹനമുണ്ടാക്കാൻ തുടങ്ങിയിരുന്നു ഫോഡ്. ചെന്നൈയിലെ പ്ലാന്റ് ഇന്ത്യയിൽ വലിയ അമേരിക്കൻ മുതൽമുടക്ക് ആകുകയും ചെയ്തു. ഒരു ലക്ഷണമൊത്ത സെഡാൻ‌ ആയി ഫിയസ്റ്റ വന്നതോടെ, ഫോഡ് കൂടുതൽ പേരിലേക്ക് എത്തുകയും ചെയ്തു. എൻഡവർ എന്ന വലിയ, പ്രീമിയം എസ്‌യുവി ഇന്ത്യയിലെത്തിച്ചതും ഫോഡിന് ആരാധകരെ നേടിക്കൊടുത്തു.  

ഓഫ്‌റോഡിങ് അടക്കമുള്ള എസ്‌യുവി സ്വഭാവമെല്ലാം തികഞ്ഞ എൻഡവർ ഇപ്പോഴും പ്രീമിയം എസ്‌യുവി വിഭാഗത്തിൽ അഡ്രസുള്ള മോഡലാണ്. പ്രീമിയം പെർഫോമൻസ് കാർ എന്ന നിലയിൽ അമേരിക്കൻ മസിൽ കാർ മസ്റ്റാങ് ഇവിടേക്ക് ഇറക്കുമതി ചെയ്തു വിൽക്കുന്ന ബിസിനസും ഫോഡ് ഇന്ത്യ പരീക്ഷിച്ചു. മാർക്കറ്റിൽ മത്സരിക്കാൻ ശേഷിയുള്ള ബ്രാൻഡ് ആയി ഫോഡ് മാറിയത് 2010ൽ ഫിഗോ എന്ന ഹാച്ബാക്ക് ഇറക്കിയതോടെയാണ്. എല്ലാ അർഥത്തിലും ഫിയസ്റ്റയെക്കാൾ അഫോഡബിൾ ആണെന്നുറപ്പാക്കുകയും എന്നാൽ ഫോഡിന്റെ ഡ്രൈവിങ്–യാത്രാ സുഖം ഒട്ടും ചോരാതെ കാക്കുകയും ചെയ്ത ഫിഗോ വർഷങ്ങളോളം ഫോഡിന്റെ ഷോറൂമുകളിലേക്ക് ജനത്തെ ആകർഷിച്ചു.

2013ൽ ഇക്കോസ്പോർട്ട് എന്ന കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് ഫോഡ് വേറെ ലെവൽ ആയി. 4 മീറ്ററിൽത്താഴെ നീളമുള്ള എസ്‌യുവി എന്നത് രാജ്യത്തെ ഏറ്റവും ഹരം പിടിപ്പിക്കുന്ന കാർ വിഭാഗമായി ഇപ്പോഴും തുടരുന്നുണ്ടെങ്കിൽ അതിന് ഇക്കോസ്പോർട്ട് നൽകിയ സംഭാവന വളരെ വലുതാണ്.  മൈലേജും പെർഫോമൻസുമുള്ള മികച്ച ഡീസൽ എൻജിനുകൾ എക്കാലവും ഇന്ത്യയിൽ ഫോഡിന്റെ ശക്തിയായിരുന്നു. സുരക്ഷയുടെ കാര്യത്തിലും ഫോഡ് കാറുകൾ മുൻനിരയിലായിരുന്നു. എന്നാൽ രണ്ടാം തലമുറ ഫിഗോ, ആസ്പയർ എന്നിവയൊന്നും അർഹിച്ച വിജയം നേടിയില്ല.  ഇതിനിടെ വലിയ മുതൽമുടക്കോടെ ഗുജറാത്തിലെ സാനന്ദിലും ഫാക്ടറി തുടങ്ങിയ ഫോഡ്, ഇന്ത്യ അവരുടെ ഫോക്കസ് മാർക്കറ്റ് ആണെന്നു ഇന്ത്യയെ ബോധ്യപ്പെടുത്തി. 

ഉപഭോക്തൃ സേവനത്തിനായി 100 ജീവനക്കാർ തുടരും

ന്യൂഡൽഹി ∙ ഫോഡ് ഇന്ത്യയിലെ ഉൽപാദനം നിർത്തിയാലും ബിസിനസ് സൊല്യൂഷൻസ് വിഭാഗം കമ്പനിയുടെ രാജ്യാന്തര പ്രവർത്തനങ്ങൾക്കായി ചെന്നൈയിൽ തുടരും. റേഞ്ചർ പിക്കപ് ട്രക്കിന്റെ എൻജിൻ കയറ്റുമതിയുടെ ഭാഗമായി ഗുജറാത്തിലെ 500 ജീവനക്കാരും കസ്റ്റമർ സർവീസ്, സ്പെയർ പാർട്സ് വിതരണ വിഭാഗങ്ങളിലെ 100 ജീവനക്കാരും തുടരും.

കഴിഞ്ഞ 10 വർഷത്തെ പ്രവർത്തന നഷ്ടം 200 കോടി ഡോളറാണെന്നും ഫോഡ് മോട്ടർ കമ്പനി സിഇഒ ജിം ഫാർലെ പറഞ്ഞു. കമ്പനി നേരത്തേ ഫാക്ടറി ഷെയറിങ്, പാർട്ണർഷിപ് ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ തേടിയിരുന്നു. ഇന്ത്യയിലെ ഉൽപാദനം അവസാനിപ്പിക്കുന്ന മൂന്നാമത്തെ രാജ്യാന്തര വാഹനക്കമ്പനിയാണ് ഫോഡ്.  യുഎസിലെ തന്നെ കാർ നിർമാതാക്കളായ ജനറൽ മോട്ടോഴ്സും ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സനും ഉൽപാദനം നിർത്തിയിരുന്നു.  

സാനന്ദിലെയും ചെന്നൈയിലെയും പ്ലാന്റുകളിലായി 250 കോടി ഡോളറായിരുന്നു ഫോഡിന്റെ നിക്ഷേപം. 1994ൽ ആണ് ഫോർഡ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. പ്രതിവർഷം 6,10,00 എൻജിനുകളും, 4,40,000 കാറുകളും നിർമിക്കാനുള്ള ശേഷിയാണ് ഫോഡിന്റെ ഇന്ത്യയിലെ പ്ലാന്റുകൾക്കുള്ളത്. 70 രാജ്യങ്ങളിലേക്ക് വാഹനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. 

നഷ്ടം പെരുകിയതോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള സാധ്യത ഫോഡ് തേടിയിരുന്നു. ഇന്ത്യയിലെ ഫോഡിന്റെ ഭൂരിപക്ഷ ഓഹരി  മഹീന്ദ്ര ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഈ വർഷം ജനുവരിയിൽ പദ്ധതി ഉപേക്ഷിച്ചതായി ഇരുകമ്പനികളും അറിയിച്ചു. 1.57 ശതമാനമാണ് വാഹന വിപണിയിൽ ഫോഡിന്റെ ഇന്ത്യയിലെ പങ്കാളിത്തം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com