ADVERTISEMENT

തിരുവനന്തപുരം∙ കോവിഡനന്തര കാലത്തു കേരള ടൂറിസത്തെ ചലിപ്പിക്കാൻ കാരവൻ നയവുമായി ടൂറിസം വകുപ്പ്. കായലിലെ വഞ്ചിവീട് മാതൃകയിൽ ഗ്രാമീണ മേഖലയിൽ വിനോദസ‍ഞ്ചാരത്തിനും താമസത്തിനുമായി കാരവൻ അവതരിപ്പിക്കുന്നതാണു കാരവൻ ടൂറിസം നയം. ഔദ്യോഗിക പ്രഖ്യാപനം മന്ത്രി വി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു.

സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ടൂറിസം കാരവനുകൾ, കാരവൻ പാർക്കുകൾ എന്നിവ ഇതിന്റെ ഭാഗമാക്കും. പകൽ സഞ്ചാരവും രാത്രി താമസവും കാരവനുകൾ സാധ്യമാക്കും. ഒരേസമയം പരമാവധി നാലു പേർക്കു താമസിക്കാനാകും. അടുത്ത വർഷം ജനുവരിയോടെ ആദ്യത്തെ ടൂറിസം കാരവനും പാർക്കും യാഥാർഥ്യമാകും. കാരവൻ ഓപ്പറേറ്റർമാർക്കു സർക്കാർ സബ്സിഡി നൽകും.

കാരവനിൽ എന്തൊക്കെ?

ബിഎസ് 6 വാഹനം. ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അനുമതി നിർബന്ധം. ഡ്രൈവർക്കു ഹെവി വെഹിക്കിൾ ലൈസൻസ് വേണം. സോഫ കം ബെഡ്, റഫ്രിജറേറ്റർ, മൈക്രോവേവ് അവ്ൻ, ‍ഡൈനിങ് ടേബിൾ, ശുചിമുറി, എസി, ഇന്റർനെറ്റ് കണക്‌ഷൻ, വിഡിയോ–ഓഡിയോ സൗകര്യം, ചാർജിങ് പോയിന്റ്, ജിപിഎസ് തുടങ്ങിയ സൗകര്യങ്ങൾ വാഹനത്തിലുണ്ടാകണം. ഒരു ഓപ്പറേറ്റർക്ക് ഒന്നിലേറെ കാരവൻ ആകാം. സംസ്ഥാനമാകെ പ്രവർത്തനപരിധി. ടൂറിസം വകുപ്പിന്റെ റജിസ്ട്രേഷൻ വേണം.

അര ഏക്കറുണ്ടെങ്കിൽ കാരവൻ പാർക്ക്

സ്വകാര്യ മേഖലയിലോ പൊതുമേഖലയിലോ പിപിപി മാതൃകയിലോ കാരവൻ പാർക്കാകാം. കുറഞ്ഞത് അര ഏക്കർ സ്ഥലം വേണം. ഒരേസമയം 5 കാരവനെങ്കിലും പാർക്ക് ചെയ്യാനാകണം. പ്രാദേശിക പൈതൃകത്തിനനുസൃതമായ രൂപകൽപന വേണം. ജലസംഭരണി, വിനോദത്തിനുള്ള തുറന്നയിടം, സുരക്ഷാ ജീവനക്കാരൻ, നിരീക്ഷണ ക്യാമറകൾ, ചുറ്റുമതിൽ ടൂറിസം ഫെസിലിറ്റേഷൻ കേന്ദ്രം എന്നിവ വേണം. പ്രാദേശിക കലാരൂപങ്ങൾ സഞ്ചാരികൾക്ക് ആവശ്യമെങ്കിൽ പാർക്കിൽ അവതരിപ്പിക്കാം.

മാർഗനിർദേശങ്ങൾ അടുത്തയാഴ്ച

നയത്തിന്റെ അടിസ്ഥാനത്തിലുള്ള മാർഗനിർദേശങ്ങൾ അടുത്തയാഴ്ച പുറത്തിറക്കും. കാരവൻ, പാർക്ക് എന്നിവയുടെ ഫീസ് നിരക്ക് സർക്കാർ നിശ്ചയിച്ചിട്ടില്ല. ഓരോ പ്രദേശത്തെയും പ്രത്യേകതയനുസരിച്ചു നിരക്ക് ഈടാക്കാം. മുഴുവൻ കാരവനുകളെയും ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം ടൂറിസം വകുപ്പ് ഏർപ്പെടുത്തും. ഗ്രാമീണ മേഖലയിൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താത്ത ഒട്ടേറെ കേന്ദ്രങ്ങളുണ്ടെന്നും താമസസൗകര്യമാണ് ഇവിടത്തെ പ്രധാന പ്രശ്നമെന്നും മന്ത്രി പറഞ്ഞു. കാരവനുകൾ ഇതിനു പരിഹാരമാകും. 5 വർഷം കൊണ്ട് ഇത്തരത്തിലുള്ള 500 കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിക്കും. കെട്ടിട നിർമാണത്തിനു നിയന്ത്രണമുള്ള പരിസ്ഥിതിലോല മേഖലയിലും മറ്റും കാരവനുകൾ വിനോദ സഞ്ചാരികൾക്കു ഗുണകരമാകും. പദ്ധതി ലോഗോ മന്ത്രി പ്രകാശനം ചെയ്തു.

ഹോംസ്റ്റേ: നയമില്ല, തരംതിരിവുണ്ട്

കൊച്ചി∙ കാരവൻ നയം ടൂറിസം വകുപ്പ് പ്രഖ്യാപിച്ചെങ്കിലും ഹോംസ്റ്റേകൾക്കു നയമില്ല, പക്ഷേ ക്ലാസിഫിക്കേഷനുണ്ട്.

കേരളത്തിൽ അങ്ങനെ ടൂറിസം വകുപ്പ് ഡയമണ്ട്, ഗോൾഡ്, സിൽവർ എന്നിങ്ങനെ മൂന്നായി തരംതിരിച്ച 350 ഹോംസ്റ്റേകളുണ്ട്. സൗകര്യങ്ങൾ അനുസരിച്ചാണു തരംതിരിക്കൽ. പക്ഷേ ഇത്തരം നിലവാര തരംതിരിക്കൽ ഔദ്യോഗികമായി ലഭിച്ചിട്ടില്ലാത്ത 1500ലേറെ ഹോംസ്റ്റേകൾ സംസ്ഥാനമാകെയുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ള സ്വന്തം വീട്ടിൽ ഒരു മുറി ഹോംസ്റ്റേയാക്കി ഉപജീവനം നേടുന്നവർ അനേകമാണ്.

ഹോംസ്റ്റേ ക്ലാസിഫിക്കേഷൻ ലഭിക്കണമെങ്കിൽ സ്വന്തം വീട് തന്നെയാവണം, വാടക വീട് പറ്റില്ല. പരമാവധി 6 മുറികൾ വരെ. 10 രേഖകൾ ടൂറിസം വകുപ്പിനു സമർപ്പിക്കണം. അതിൽ മൂന്നെണ്ണം തദ്ദേശ സ്ഥാപനത്തിൽ നിന്നാണ്. ഉടമസ്ഥതാ സർട്ടിഫിക്കറ്റും വീടിന്റെ നമ്പറും എൻഒസിയും വേണം. എന്നാൽ എൻഒസി (നിരാക്ഷേപപത്രം) കൊണ്ട്  എന്താണുദ്ദേശിക്കുന്നതെന്നു ടൂറിസം വകുപ്പ് വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ മിക്ക പഞ്ചായത്തുകളും നഗരസഭകളും നൽകുന്നില്ല. അതു ലഭിക്കണമെങ്കിൽ തന്നെ ‘കൈമടക്ക്’ കൊടുക്കേണ്ട സ്ഥിതിയാണെന്ന് ഹോംസ്റ്റേ ഉടമകൾ പരാതിപ്പെടുന്നു. എൻഒസി ഒഴിവാക്കാൻ ഹോംസ്റ്റേകളുടെ സംഘടന ടൂറിസം വകുപ്പിനു നിവേദനം നൽകിയിട്ടുണ്ട്.

ക്ലാസിഫിക്കേഷൻ കിട്ടിയാൽ നിലവാരത്തെക്കുറിച്ചുള്ള വിശ്വാസം ഉണ്ടാവുകയും കേരളത്തിനു പുറത്തും വിദേശത്തും നിന്നു ബുക്കിങ് ലഭിക്കുകയും ചെയ്യുമെന്നതാണു നേട്ടം. 

English summary: Caravan tourism Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com