ADVERTISEMENT

വിവിധ സംസ്ഥാനങ്ങൾ തമ്മിൽ രൂക്ഷമായ മത്സരം നടക്കുന്ന മേഖലയാണ് വ്യാവസായിക നിക്ഷേപ സമാഹരണം. കച്ചവടക്കാർ ബിസിനസ് പിടിക്കുംപോലെ തന്നെയാണ് ഇന്ന് സംസ്ഥാന സർക്കാരുകൾ നിക്ഷേപകരുടെ പിന്നാലെപോകുന്നത്. സ്വന്തം ചെലവിൽ വിമാനം അയച്ചു കൊടുത്തു നിക്ഷേപകരെ വിളിച്ചുകൊണ്ടുപോകുന്നത് ഒരുദാഹരണം മാത്രം. കോവിഡ് തരംഗം മൂലം സാമ്പത്തിക വളർച്ചയ്ക്കു മാന്ദ്യം സംഭവിച്ചെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിലേക്കു നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്കാണ് അനുഭവപ്പെട്ടത്– ഏകദേശം 82 ലക്ഷം കോടി ഡോളർ (5,78,000 കോടി രൂപ). ഇത് ഓഹരിവിപണിയിലേക്കു വന്ന തുകയല്ല, വ്യവസായ സംരംഭങ്ങളുടെ വളർച്ചയ്ക്കായി വിദേശത്തുനിന്നു വന്ന മൂലധന നിക്ഷേപമാണ്. 

എസ്.ആദികേശവൻ

ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടകം എന്നീ സംസ്ഥാനങ്ങളാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ആകർഷിച്ചത് – മൊത്തം വന്ന നിക്ഷേപത്തിന്റെ 37%, 27%, 13% എന്ന ക്രമത്തിൽ. ഇത് ഇന്ത്യയ്ക്കകത്തുള്ള മൂലധന നിക്ഷേപം കൂടാതെയുള്ള കണക്കാണ് (ഇവിടെയും സ്റ്റോക്ക് മാർക്കറ്റിലെ പണമൊഴുക്കുമായി വലിയ ബന്ധം നേരിട്ടുള്ള വ്യാവസായിക നിക്ഷേപത്തിനില്ല എന്നു മനസ്സിലാക്കണം). വ്യവസായ സൗഹാർദ അന്തരീക്ഷം കൂടുതൽ ആകർഷകമാക്കുന്നതിന്റെ അടുത്ത പടിയായിട്ടാണ് വ്യവസായ അനുമതികൾക്കായി ‘രാജ്യ വ്യാപകമായ ഏക ജാലകം’ എന്ന ആശയത്തിലൂന്നി 18  കേന്ദ്ര വകുപ്പുകളും 9 സംസ്ഥാനങ്ങളും സംയോജിതമായി ‘നാഷനൽ സിംഗിൾ വിൻഡോ സിസ്റ്റം’ (https://www.nsws.gov.in) കഴിഞ്ഞയാഴ്ച തുടങ്ങിയത്. 

സാങ്കേതികമായി ഒരു ‘ബീറ്റാ’ (പരീക്ഷണ) അടിസ്ഥാനത്തിലാണിപ്പോൾ.  ഇന്ത്യൻ മൂലധന നിക്ഷേപത്തേക്കാൾ കൂടുതലായാണ് വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. നിയന്ത്രണങ്ങൾക്കു വിധേയമായി ഇവ സ്വരൂപിക്കുകയാണെങ്കിൽ, ‘ഈസ്റ്റ് ഇന്ത്യ കമ്പനി’ എന്ന ഭൂതക്കണ്ണാടിയിൽക്കൂടി മാത്രം ഇവയെ കാണേണ്ടതില്ല. കേരളത്തിനും ഈ ദേശീയ ഏക ജാലക സംവിധാനത്തിൽ ചേരാൻ സാധിക്കണം. വ്യവസായം തുടങ്ങുന്ന സംരംഭകർക്ക്‌ എന്തെല്ലാം അനുവാദങ്ങളാണു വേണ്ടതെന്നു വിവിധ വകുപ്പുകളിലും സംസ്ഥാനങ്ങളിലും ചെന്ന് അന്വേഷിക്കാതെ ഒരു ‘മൗസ് ക്ലിക്ക്’ മാത്രം കൊണ്ട് ഉറപ്പാക്കുന്നതാണ് ഈ ദേശീയ ഏക ജാലകം. 

വകുപ്പുകളുടെ അനുവാദങ്ങൾ ഓൺലൈൻ ആകുന്നതോടുകൂടി ‘സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമമായ ഔദ്യോഗിക പ്രതികരണം’ എന്നിവ ഉറപ്പാകും. ചുവപ്പുനാട ഇല്ലാതാക്കി, വ്യവസായ സംരംഭകർക്ക്‌ ആവശ്യമായ രേഖകളും നേടേണ്ട അനുവാദങ്ങളും എന്താണെന്ന് മനസ്സിലാക്കി ഓൺലൈൻ ആയിത്തന്നെ അപേക്ഷ സമർപ്പിക്കാനും സമയ ബന്ധിതമായി സർക്കാരിന്റെ തീരുമാനങ്ങൾ നേടാനും ഈ ഏക ജാലകം സഹായിക്കും. 

ഇന്ത്യയ്ക്കകത്തുള്ള സംരംഭകർക്കും ഈ സംവിധാനം ഏറെ പ്രയോജനം ചെയ്യും. പ്രത്യേകിച്ച് ‘സ്റ്റാർട്ടപ്’ പോലെയുള്ള സംരംഭങ്ങൾക്ക്. കാരണം ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാങ്കേതിക മികവുകൾ ഉണ്ടെങ്കിലും സർക്കാരിന്റെ വിവിധ വകുപ്പുകളുടെ അനുവാദങ്ങൾ, ലൈസൻസുകൾ എന്നിവയെ കുറിച്ച് ശരിയായ ധാരണ ഉണ്ടാകണമെന്നില്ല. വ്യവസായ പുരോഗതിക്ക്, കേരളവും ഈ ദേശീയ ഏകജാലക സംവിധാനത്തിൽ എത്രയുംവേഗം ഭാഗഭാക്കായി നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കണം.

(ഉന്നത ബാങ്കിങ് ഉദ്യോഗസ്ഥനാണു ലേഖകൻ. അഭിപ്രായം വ്യക്തിപരം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com