ADVERTISEMENT

 3 ബാങ്കുകളുടെ ചെക്ക് അസാധു

മറ്റു ബാങ്കുകളുമായി ലയിപ്പിച്ച യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, അലഹാബാദ് ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകളും എംഐസിആർ കോഡുകളും ഇന്നുമുതൽ അസാധു. അവയുടെ ചെക്ക് ലീഫുകൾ ഇന്നു മുതൽ ബാങ്കിങ് സിസ്റ്റം നിരസിക്കും. ഏത് ബാങ്ക് ശാഖയിലേക്കാണോ അക്കൗണ്ടുകൾ ലയിപ്പിച്ചത് അവിടെനിന്നുള്ള ചെക്ക് ബുക്കാണ് ഇനി ഉപയോഗിക്കേണ്ടത്.

 ഓട്ടോ ഡെബിറ്റ് ഇല്ല

സ്ഥിരമായ കാലയളവിൽ വരുന്ന ബിൽ അടയ്ക്കലിന് ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകളിൽനിന്ന് ഓട്ടമാറ്റിക് ആയി പണം പിൻവലിക്കപ്പെടുന്ന ഓട്ടോ–ഡെബിറ്റ് രീതി മാറി. ഓരോ തവണയും കാർഡ് ഉടമയുടെ സമ്മതം ഉണ്ടെങ്കിലേ ഇടപാട് പൂർത്തിയാക്കാനാകൂ.

തപാൽ ബാങ്കിൽ    എടിഎം ഫീസ് 

തപാൽ ബാങ്കിൽ എടിഎം ഫീസ് തപാൽ ബാങ്ക് (ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്) എടിഎം കാർഡുകളുടെ സേവനങ്ങൾക്കു ഇന്നു മുതൽ ഫീസ് ഈടാക്കും. പണം പിൻവലിക്കൽ, സ്വൈപ്പിങ് യന്ത്രങ്ങൾ വഴിയുള്ള ഇടപാടുകൾ തുടങ്ങിയ എല്ലാ സേവനങ്ങൾക്കും ബാധകം.

തപാൽ ബാങ്ക് എടിഎഎമ്മുകളിൽ നിന്ന് ഇനി മാസത്തിൽ 5 തവണയേ സൗജന്യമായി പണം പിൻവലിക്കാനാകൂ. തുടർന്നുള്ള ഇടപാടുകൾക്ക് 10 രൂപയും ജിഎസ്ടിയും ഈടാക്കും. ധനപരമല്ലാത്ത മറ്റ് ഇടപാടുകൾക്ക് അഞ്ചുരൂപയും ജിഎസ്ടിയും.

മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് മാസത്തിൽ മൂന്നുതവണ മെട്രോ നഗരങ്ങളിലും അഞ്ചുതവണ മറ്റു നഗരങ്ങളിലും സൗജന്യമായി പണം പിൻവലിക്കാം. തുടർന്നുള്ള  ഇടപാടുകൾക്ക് 20 രൂപയും ജിഎസ്ടിയും ഈടാക്കും.  ധനപരമല്ലാത്ത ഇടപാടുകൾക്ക് 8 രൂപയും ജിഎസ്ടിയും ആണ് ഈടാക്കുക. 

ഇതര ചാർജുകൾ ഇങ്ങനെ: കാർഡുകളുടെ വാർഷിക മെയിന്റനൻസ് ചാർജ് 125 രൂപയും ജിഎസ്ടിയും.  അക്കൗണ്ടിൽ പണമില്ലാത്തതടക്കം അക്കൗണ്ട് ഉടമയുടെ വീഴ്ച മൂലം എടിഎമ്മിൽനിന്ന് പണം ലഭിക്കാതിരിക്കുന്നതടക്കമുള്ളവയ്ക്ക് 20 രൂപ ഈടാക്കും.

ഭക്ഷ്യസുരക്ഷാ നമ്പർ  നിർബന്ധം 

ഭക്ഷ്യ വ്യാപാരികൾ നൽകുന്ന ബില്ലുകളിൽ ഭക്ഷ്യസുരക്ഷ, ഗുണനിലവാര അതോറിറ്റി (എഫ്എസ്എസ്എഐ) നൽകുന്ന ഭക്ഷ്യസുരക്ഷാ നമ്പർ ഇന്നു മുതൽ നിർബന്ധം.  ഭക്ഷ്യ വ്യാപാരികൾ നൽകുന്ന ബില്ലുകൾ, കാഷ് മെമ്മോ, രസീതുകൾ എന്നിവയിൽ റജിസ്ട്രേഷൻ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം. ജിഎസ്ടി ഇ– വേ ബില്ലുകളിലും സിസ്റ്റം ജനറേറ്റ് ചെയ്യുന്ന സർക്കാർ രേഖകൾക്കും മാത്രമാണ് ഇളവു നൽകിയിട്ടുള്ളത്. 

ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ തുടങ്ങി എല്ലാ ഭക്ഷണശാലകളും ബേക്കറി, മിഠായി വിൽപന, പലചരക്ക് സ്ഥാപനങ്ങൾ തുടങ്ങി എല്ലാ റീട്ടെയ്ൽ സ്ഥാപനങ്ങളിലും ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ബോർഡ് നിർബന്ധമാക്കി. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ബോർഡുകൾക്കു വിവിധ നിറം നൽകിയിട്ടുണ്ട്. ഹോട്ടൽ, റസ്റ്ററന്റ് , തട്ടുകട, തെരുവോര കച്ചവടം (പർപ്പിൾ നിറം), പഴം/പച്ചക്കറി (പച്ച), ഇറച്ചി വിൽപന (ചുവപ്പ്), പാൽ വിൽപന (നീല), ചെറുകിട പലചരക്കു വ്യാപാരം (ചാര നിറം), മദ്യ വിൽപന (തവിട്ട് ), ട്രാൻസ്പോർട്ടേഷൻ, വിതരണം (നേവി ബ്ലൂ), സ്റ്റോറേജ് (മഞ്ഞ).

 ലഘുസമ്പാദ്യ പലിശ കുറയില്ല

നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിങ്ങനെ കേന്ദ്ര സർക്കാർ നടത്തുന്ന എല്ലാ ലഘു സമ്പാദ്യ പദ്ധതികളുടെയും പലിശനിരക്ക് മാറുന്നില്ല. 3 മാസം കൂടുമ്പോഴാണ് ഇവയുടെ നിരക്കുകൾ പരിഷ്കരിക്കുന്നത്. നിലവിലുള്ള നിരക്കുകൾ ഇന്നു മുതൽ ഡിസംബർ 31 വരെയുള്ള ത്രൈമാസത്തിലും തുടരുമെന്ന് സർക്കാർ അറിയിച്ചു. പിപിഎഫിന് 7.1%, എൻഎസ്‌സിക്ക് 6.8% എന്നിങ്ങനെയാണു വാർഷിക പലിശനിരക്ക്. സീനിയർ സിറ്റിസൻ സേവിങ്സ് സ്കീം (5വർഷം) 7.4%, സുകന്യ സമൃദ്ധി യോജന 7.6% എന്നിങ്ങനെ പലിശനിരക്കു തുടരും. ടേം ഡിപ്പൊസിറ്റുകളുടെ നിരക്ക് 5.5% മുതൽ 6.7% വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com