മലയാളി സ്റ്റാർട്ടപ് ‘ഓപ്പണി’ലേക്ക് 735 കോടി നിക്ഷേപം
Mail This Article
ന്യൂഡൽഹി∙ ഗൂഗിളിൽ നിന്നും സിംഗപ്പൂർ സർക്കാരിനു കീഴിലുള്ള ആഗോള പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടെമാസെക് ഹോൾഡിങ്സിൽ നിന്നും 735 കോടി രൂപയുടെ നിക്ഷേപം നേടിയതോടെ മലയാളി ഫിൻടെക് സ്റ്റാർട്ടപ്പായ ഓപ്പണിന്റെ മൂല്യം 3,600 കോടി രൂപ കടന്നു. രാജ്യത്തെ ആദ്യ ഡിജിറ്റൽ നിയോബാങ്കിങ് സ്റ്റാർട്ടപ്പാണ് 'ഓപ്പൺ'. എസ്ബിഐ ജപ്പാൻ, ടൈഗർ ഗ്ലോബൽ, 3വൺ4 ക്യാപിറ്റലും പുതിയ റൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്.
ഓപ്പണിന്റെ പുതിയ സേവനങ്ങൾ ആയ സ്വിച്ച്, എംബെഡഡ് ഫിനാൻസ് പ്ലാറ്റ്‌ഫോം, ക്‌ളൗഡ് നേറ്റീവ് എസ്എംഇ. ബാങ്കിങ് പ്ലാറ്റഫോം- ബാങ്കിങ്സ്റ്റാക്ക് എന്നിവ ശക്തിപ്പെടുത്താൻ നിക്ഷേപം ഉപയോഗിക്കും. 20 ലക്ഷത്തോളം ബിസിനസുകൾ ഓപ്പണിന്റെ സേവനം ഉപയോഗിക്കുന്നതായി സിഇഒ അനീഷ് അച്യുതൻ പറഞ്ഞു.
ദമ്പതികളായ പെരിന്തൽമണ്ണ സ്വദേശി അനീഷ് അച്യുതനും തിരുവല്ലയിൽ കുടുംബവേരുകളുള്ള മേബൽ ചാക്കോയും ചേർന്നാണ് 2017 ൽ ഓപ്പൺ സ്ഥാപിച്ചത്.അജീഷ് അച്യുതനും ദീന ജേക്കബും സ്ഥാപക ടീമിലുണ്ട്. പെരിന്തൽമണ്ണയിലാണ് കമ്പനി റജിസ്റ്റർ ചെയ്തിരിക്കുന്നത്.