നിരോധിച്ച നോട്ടുകൾ ഇപ്പോഴും കണ്ണൂരിലേക്ക്; എത്തുന്നത് ഹാർഡ് ബോർഡ് നിർമാണത്തിനായി
Mail This Article
കണ്ണൂർ∙ നോട്ട് നിരോധനം കൊണ്ട് ഗുണം ലഭിച്ചവരുണ്ടോ?..നിരോധനത്തിന്റെ അഞ്ചാം വാർഷികത്തിൽ സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകളിൽ ഒന്നാണിത്. അതിനൊരുത്തരം കണ്ണൂരിലുണ്ട്. വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിൽ ഹാർഡ് ബോർഡുകളും സോഫ്റ്റ്ബോർഡുകളും പ്രസ് ബോർഡുകളും ഉണ്ടാക്കാൻ ഇപ്പോഴും റിസർവ് ബാങ്കിൽ നിന്ന് നിരോധിച്ച നോട്ടിന്റെ ലോഡ് എത്തുന്നു. 2016 നവംബർ 8നു പിൻവലിച്ച 500 രൂപ, 1000 രൂപ നോട്ടുകളുപയോഗിച്ചാണ് ഇവിടെ 11% ബോർഡുകളുടെയും ഉൽപാദനം. പിൻവലിക്കൽ പ്രഖ്യാപനം വന്നു രണ്ടാഴ്ചയ്ക്കകം തന്നെ ആദ്യ ലോഡ് ‘വെസ്റ്റേൺ ഇന്ത്യ’യിലെത്തിച്ചിരുന്നു.
നുറുക്കി, തീരെച്ചെറിയ തുണ്ടുകളാക്കിയ നിലയിലാണു കറൻസി നോട്ടുകൾ റിസർവ് ബാങ്ക്, ‘വെസ്റ്റേൺ ഇന്ത്യ’യ്ക്കു കൈമാറുക. ഇത് 280 ഡിഗ്രിവരെയുള്ള ഊഷ്മാവിൽ പുഴുങ്ങി, അരച്ചെടുത്താണു ഹാർഡ് ബോർഡുണ്ടാക്കുന്നത്. മാസത്തിൽ, 15 ടൺവീതമുള്ള 4 ലോഡുകൾ ഇപ്പോഴും ആർബിഐ തിരുവനന്തപുരം മേഖലാ ഓഫിസിൽ നിന്ന് എത്തിക്കുന്നുണ്ട്. പ്രീമിയം ബോർഡുകളുടെ പൾപ്പിൽ നോട്ടുകൾ ചേർക്കാൻ തുടങ്ങിയതോടെ ഗുണനിലവാരം വർധിച്ചെന്ന് വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് മാനേജിങ് ഡയറക്ടർ പി. മായൻ മുഹമ്മദ് പറഞ്ഞു.
മലേഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് ബോർഡുകൾ കയറ്റുമതി ചെയ്യുന്നു. ആർബിഐയുടെ അഭ്യർഥന മാനിച്ചു ‘വെസ്റ്റേൺ ഇന്ത്യ’യുടെ ഗവേഷണ വിഭാഗമാണു നോട്ടുകൾ ഹാർഡ് ബോർഡ് നിർമാണത്തിനുപയോഗിക്കാമെന്നു കണ്ടെത്തിയത്. തുടക്കത്തിൽ ടണ്ണിന് 128 രൂപ നൽകിയിരുന്നുവെങ്കിലും ഇപ്പോൾ, സൗജന്യമായാണ് ആർബിഐ ലഭ്യമാക്കുന്നത്.