ADVERTISEMENT

കൊച്ചി ∙ ബഹുരാഷ്‌ട്ര കമ്പനികളിൽ ഇതു വിഭജന തന്ത്രത്തിന്റെ കാലം. മൂന്ന് അതിപ്രശസ്‌ത കമ്പനികളിൽനിന്നാണു വിഭജന പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്: ജോൺസൺ & ജോൺസൺ, ജനറൽ ഇലക്‌ട്രിക് (ജിഇ), തോഷിബ എന്നിവയിൽനിന്ന്. ഇന്ത്യയിൽ ശക്‌തമായ സാന്നിധ്യമുള്ള കമ്പനികളാണു മൂന്നും. വ്യത്യസ്‌ത മേഖലകളിലെ വളർച്ച ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ജോൺസൺ & ജോൺസൺ, ജിഇ എന്നിവ വിഭജന തന്ത്രം സ്വീകരിക്കുന്നതെങ്കിൽ വിപണി മൂല്യത്തിലെ വർധന എന്ന ലക്ഷ്യം കൂടിയുണ്ടു തോഷിബയുടെ പ്രഖ്യാപനത്തിനു പിന്നിൽ.

ജോൺസൺ സഹോദരന്മാരായ മൂന്നു പേർ ചേർന്ന് 1886ൽ കുടുംബ ബിസിനസായി ആരംഭിച്ച് 60 രാജ്യങ്ങളിലായി ഒന്നര ലക്ഷത്തോളം ജീവനക്കാരുള്ള പ്രസ്‌ഥാനമായി വളർന്ന ജോൺസൺ & ജോൺസൺ വിഭജിക്കപ്പെടുന്നതു രണ്ടു കമ്പനികളായാണ്. ഫാർമസ്യൂട്ടിക്കൽ ഡിവിഷനിൽനിന്നു കൺസ്യൂമർ ഹെൽത് ഡിവിഷൻ വേർപെടുത്തുകയാണു ചെയ്യുന്നത്. ബാൻഡ് എയ്‌ഡ്, പാരസെറ്റമോൾ വിപണിയിലെ പ്രശസ്‌തമായ ടൈലനാൾ എന്നിവ കൺസ്യൂമർ ഹെൽത് കമ്പനിയുടെ ഉൽപന്നങ്ങളായിരിക്കും.  

രോഗാതുരർക്കും ഉപഭോക്‌താക്കൾക്കും പുതുമകളിലൂടെ മെച്ചപ്പെട്ട സേവനം നൽകാൻ പ്രാപ്‌തിയുള്ള, ആഗോളതലത്തിൽത്തന്നെ വിപണി നേതൃത്വം അവകാശപ്പെടാവുന്ന, രണ്ടു കമ്പനികളായിരിക്കും വിഭജനത്തിലൂടെ സംജാതമാകുക എന്നു  യുഎസിലെ ന്യൂജഴ്‌സി ആസ്‌ഥാനമായുള്ള ജോൺസൺ & ജോൺസൺ അറിയിക്കുന്നു. വിഭജന നടപടികൾ പൂർത്തിയാകാൻ 18 – 24 മാസമെടുക്കും.

യുഎസിലെ ബോസ്‌റ്റൺ ആസ്‌ഥാനമായുള്ള ജിഇ മൂന്നു കമ്പനികളായാണു വിഭജിക്കപ്പെടുന്നത്. വ്യോമഗതാഗത വ്യവസായവുമായി ബന്ധപ്പെട്ടതായിരിക്കും ഒന്ന്. മറ്റൊന്ന് ജിഇ ഹെൽത്‌കെയർ. മൂന്നാമത്തേതു ജിഇ പവർ, ജിഇ ഡിജിറ്റൽ, ജിഇ റിന്യൂവബ്‌ൾ എനർജി എന്നിവയുടെ സംയുക്‌തമായി ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി. മൂന്നും ലിസ്‌റ്റഡ് കമ്പനികളായിരിക്കും. വിഭജനം 2024ൽ മാത്രമേ പൂർത്തിയാകൂ. രണ്ടു ലക്ഷത്തിലേറെ ജീവനക്കാരുള്ളതും വൻകിട അമേരിക്കൻ ബിസിനസ് സാമ്രാജ്യങ്ങളുടെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്നതുമായ കമ്പനിക്കു 129 വർഷത്തെ ചരിത്രമുണ്ട്. 

ജപ്പാനിലെ തോഷിബ കോർപറേഷനും മൂന്നു കമ്പനികളായാണു വിഭജിക്കപ്പെടുന്നത്. 2024 മാർച്ചിൽ പൂർത്തിയാകുന്ന വിഭജനത്തോടെ നിലവിൽവരുന്ന കമ്പനികളിലൊന്ന് അടിസ്‌ഥാനഘടക വ്യവസായത്തിന് ഊന്നൽ നൽകുന്നതായിരിക്കും. ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങളുടെ മേഖലയിലായിരിക്കും മറ്റൊന്ന്. അവശേഷിക്കുന്ന ബിസിനസുകളുടെയും ആസ്‌തികളുടെയും ചുമതലയായിരിക്കും തോഷിബ എന്ന പേരു നിലനിർത്താൻപോകുന്ന മൂന്നാമത്തെ കമ്പനിക്ക്.

 മൂന്നു കമ്പനികളും ലിസ്‌റ്റഡായിരിക്കും. ഓഹരി മൂല്യം വർധിക്കാനുതകുന്ന നടപടികളാവശ്യപ്പെട്ട് ഓഹരി ഉടമകളിൽനിന്നുണ്ടായ ശക്‌തമായ സമ്മർദത്തിന്റെ പശ്‌ചാത്തലത്തിലാണു വിഭജനം തന്നെ. ഇത്ര വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ വിഭജനം ജപ്പാനിലെ മറ്റു വൻകിട കമ്പനികൾക്കു ഭാവിസൂചകമാകുമെന്നു നിരീക്ഷകർ അനുമാനിക്കുന്നു.

സാങ്കേതികരംഗത്തു ജപ്പാനുള്ള പ്രാമുഖ്യത്തിന്റെ പ്രതീകം കൂടിയാണ് 1,17,300 ജീവനക്കാരുള്ള ഈ ടെക്‌നോളജി കമ്പനി. ടോക്കിയോയിലെ മിനാട്ടോ ആസ്‌ഥാനമായുള്ള തോഷിബയ്‌ക്കു 146 വർഷത്തെ ചരിത്രമുണ്ട്. ലോകമാകെ മൂക്കത്തു വിരൽവച്ചുപോയ അക്കൗണ്ടിങ് അപവാദത്തിന്റെ പേരിൽ 2015ൽ പ്രതിച്‌ഛായയ്‌ക്കു മങ്ങലേറ്റതും ചരിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com