35,208 കോടിയുടെ ധാരണാപത്രം കൂടി; നിക്ഷേപക്കുതിപ്പിൽ തമിഴ്നാട്
Mail This Article
ചെന്നൈ ∙ അധികാരമേറ്റ് 6 മാസത്തിനിടെ തമിഴ്നാട് സർക്കാർ സൃഷ്ടിച്ചത് 80,000 കോടിയിലേറെ രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളും. ഇന്നലെ 35,208 കോടിയുടെ പുതിയ ധാരണാപത്രങ്ങളാണ് 59 സ്ഥാപനങ്ങളുമായി ഒപ്പുവച്ചത്. റഫാൽ വിമാനങ്ങൾ നിർമിക്കുന്ന ഫ്രാൻസിലെ ഡാസോ ഏവിയേഷന്റെ വെർച്വൽ ഡിസൈൻ കേന്ദ്രവും ജപ്പാനിലെ ഡെയ്സെൽ കോർപറേഷന്റെ വാഹന ഘടക നിർമാണ ഫാക്ടറിയും ഇതിലുൾപ്പെടും. ഡാൽമിയ ഭാരത് ഗ്രീൻ വിഷൻ, ഹിന്ദുസ്ഥാൻ യൂണിലീവർ വെൽസ്പൺ വൺ ലോജിസ്റ്റിക്സ് എന്നിവയ്ക്കൊപ്പം 1200 കോടിയുടെ നിക്ഷേപം ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസും നടത്തുന്നു.
വാഹന, വസ്ത്ര, ഫാർമസ്യൂട്ടിക്കൽ നിർമാണ രംഗത്ത് ദക്ഷിണേന്ത്യയുടെ ഹബ് ആകാനാണു തമിഴ്നാടിന്റെ ശ്രമം. ചെന്നൈ കേന്ദ്രീകരിച്ചു പുതിയ 6 ഡേറ്റ സെന്ററുകൾക്കും കരാറായിട്ടുണ്ട്. കേന്ദ്ര ഇൻഡസ്ട്രിയൽ പാർക്ക് റേറ്റിങ് സിസ്റ്റം (ഐപിആർഎസ്) തമിഴ്നാടിനെ വ്യവസായ വികസനത്തിൽ ഒന്നാം നമ്പർ സംസ്ഥാനമായി തിരഞ്ഞെടുത്തിരുന്നു. 2030നുള്ളിൽ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി സംസ്ഥാനത്തെ മാറ്റുകയാണു മുഖ്യമന്ത്രി സ്റ്റാലിന്റെ ലക്ഷ്യം. മേയ് മാസത്തിൽ ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ ജൂലൈയിലും സെപ്റ്റംബറിലും നിക്ഷേപ സംഗമങ്ങൾ നടന്നിരുന്നു. 45,000 കോടിയിലധികം രൂപയുടെ ധാരണാപത്രങ്ങളാണ് അന്ന് ഒപ്പുവച്ചത്.